സ് പോട്ട് ബുക്കിംഗ് ഇന്നുമുതൽ സുഗമമാകും
മണ്ഡലകാല പൂജ ആരംഭിച്ച ശബരീശ സന്നിധിയിൽ അയ്യപ്പന്മർക്ക് സുഖദർശനം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്ക് ശേഷം ഇന്നലെ അന്തരീക്ഷം തെളിഞ്ഞു. വരും ദിവസങ്ങളിൽ അയ്യപ്പന്മാർ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിൽ പമ്പ മുതൽ സന്നിധാനം വരെ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തി.
പത്ത് ഇടങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഇന്നലെ തുടങ്ങിയിട്ടുണ്ട്. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാത്തവർക്ക് സ്പോട്ട് ബുക്കിംഗിലൂടെ ദർശനത്തിന് എത്താം. എരുമേലി, നിലയ്ക്കൽ, കുമളി എന്നിവയ്ക്ക് പുറമേ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ധർമ്മ ശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നുമുതലെ എല്ലായിടങ്ങളിലും ഇത് സുഗമമായി പ്രവർത്തിച്ചു തുടങ്ങും. ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
സ്പോട്ട് ബുക്കിംഗ് ഇന്നു മുതൽ കൂടുതൽ ഭക്തർ പ്രയോജനപ്പെടുത്തുമെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്.
ഇതിന്റെ ഭാഗമായി പമ്പയിൽ നീലിമല, അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാതയിലൂടെ ഭക്തരെ കടത്തിവിടാൻ സർക്കാർ ഉടൻ അനുമതി നൽകും. പരമ്പരാഗത പാതയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനുളള നടപടികൾക്ക് ഇന്നലെ തുടക്കം കുറിച്ചു. കുടിവെള്ളം, വൈദ്യുതി, ആരോഗ്യ സംവിധാനങ്ങൾ, ബാരിക്കേഡ് നിർമാണം, ബയോ ടോയ് ലറ്റുകൾ സ്ഥാപിക്കൽ എന്നിവ വരും ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് ദേവസ്വംബോർഡ് അധികൃതർ അറിയിച്ചു.
മൂന്ന് ദവസത്തിനുള്ളിൽ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയ ഇരുപത്തിനാലായിരം ഭക്തർ ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |