തിരുവനന്തപുരം: സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചതാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് സിനിമാ പ്രവർത്തകർ അതിജീവനത്തിനായി നടത്തിയ കലാസൃഷ്‌ടികൾ സാംസ്‌കാരിക കേരളത്തിന് ഊർജം പകരുന്നതാണ്. പുരുഷാധിപത്യത്തെ പ്രതിക്കൂട്ടിൽ നിറുത്തുന്ന രണ്ട് സിനിമകളാണ് മികച്ച സിനിമയായും രണ്ടാമത്തെ സിനിമയായും തിരഞ്ഞെടുക്കപ്പെട്ടത്. .മാറുന്ന മലയാള സിനിമയെ ജൂറി കൃത്യമായി അടയാളപ്പെടുത്തി. മലയാള സിനിമയുടെ ശോഭനമായ ഭാവിയെപ്പറ്റി ഇത് പ്രതീക്ഷ നൽകുകയാണെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മികച്ച നടൻ ജയസൂര്യ,നടി അന്ന ബെൻ, സംവിധായകൻ സിദ്ധാർത്ഥ് ശിവ,സ്വഭാവ നടൻ സുധീഷ്, സ്വഭാവ നടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി, എഡിറ്റർ മഹേഷ് നാരായണൻ, ഗായകൻ ഷഹബാസ് അമൻ, ഗായിക നിത്യ മാമ്മൻ, പ്രത്യേക പരാമർശം നേടിയ നഞ്ചിയമ്മ,നളിനി ജമീല തുടങ്ങി 35 വിഭാഗങ്ങളിൽ നിന്നായി 48 പേർ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അവാർഡിന്റെ സമഗ്ര വിവരങ്ങളടങ്ങിയ പുസ്‌തകം മന്ത്രി പി.രാജീവ് മന്ത്രി പി.പ്രസാദിന് നൽകി പ്രകാശനം ചെയ്‌തു. 13ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ പോസ്റ്റർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുണിന് നൽകി പ്രകാശനം നിർവഹിച്ചു. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, ജൂറി ചെയർപേഴ്‌സൺ സുഹാസിനി മണിരത്നം, രചനാവിഭാഗം ജൂറി ചെയർമാൻ പി.കെ.രാജശേഖരൻ, വി.കെ.പ്രശാന്ത് എം.എൽ.എ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ നയിച്ച പ്രിയഗീതം സംഗീതപരിപാടി അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |