മൂവാറ്റുപുഴ/കൊച്ചി: താൻ ഒളിവിലായിരുന്നില്ലെന്ന് പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. എം.എൽ.എ ഇന്നലെ രാവിലെയാണ് പണ്ടപ്പിള്ളിയിലെ വീട്ടിലെത്തിയത്. മുൻകൂർജാമ്യം അനുവദിച്ച കോടതിയുടെ നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഇന്ന് ഹാജരാകാൻ രാത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.
പ്രൈവറ്റ് സെക്രട്ടറിക്കൊപ്പമാണ് എൽദോസ് ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന. കോടതിയുടെ പരിഗണനയിലായതിനാൽ കേസിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. കേസ് നിയമപരമായി നേരിടും.
തനിക്കെതിരെ ഏത് വകുപ്പ് ചുമത്തി എന്നത് പ്രശ്നമല്ല. നിരപരാധിത്വം കോടതിയെ ബോദ്ധ്യപ്പെടുത്തും. സംസ്ഥാനം വിട്ടുപോയിട്ടില്ല. എഫ്.ഐ.ആറിൽ പരാതിക്കാരി പറയുന്ന വാക്കുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതുവരെ ഒരാളെയും, ഒരു ജീവിയെയും ഉപദ്രവിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു.
നാണക്കേടെന്ന് ഡി.സി.സി
എൽദോസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം കെ.പി.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ എം.എൽ.എയുടെ പ്രവൃത്തി ന്യായീകരിക്കാനാവില്ല. ഭാരത് ജോഡോ യാത്ര ഉൾപ്പെടെ നടത്തി കോൺഗ്രസ് പ്രവർത്തകർ കൈവരിച്ച നേട്ടങ്ങളാണ് എൽദോസ് നഷ്ടമാക്കിയതെന്ന് നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |