തിരുവനന്തപുരം: നിരാലംബരായ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി ഐ.ബി.എസ് സോഫ്റ്റ് വെയർ കൊച്ചിയിൽ കാൻഡിൽ സെന്റർ ഫോർ എക്സലൻസ് സ്ഥാപിച്ചു. ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) സംരംഭമായ കാൻഡിലിന്റെ ഭാഗമായാണ് സെന്റർ ഓഫ് എക്സലൻസ് ഫോർ സ്‌കില്ലിംഗ് സ്ഥാപിക്കുന്നത്.
താഴേത്തട്ടിലുള്ള യുവജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ ആവശ്യമായ നൈപുണ്യ പരിശീലനം സെന്റർ ഒഫ് എക്സലൻസ് ഫോർ സ്‌കില്ലിംഗിൽ ലഭ്യമാക്കുമെന്ന് കാൻഡിലിന്റെ മേധാവി ഹന്ന മാത്യൂസ് പറഞ്ഞു.
നിരാലംബരായ കുട്ടികൾക്കും യുവജനങ്ങൾക്കും മികച്ച വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഉയർന്ന ജീവിതനിലവാരം എന്നിവ നൽകാൻ ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ സി.എസ്.ആർ പ്രവർത്തനങ്ങൾ സഹായിക്കും. കോർപ്പറേറ്റ് ഫണ്ടിംഗിനു പുറമേ ജീവനക്കാർ നൽകുന്ന സംഭാവനയിലൂടെയും ഫണ്ട് കണ്ടെത്തും.
1200 ലധികം കുട്ടികൾക്കും 350 ലധികം ചെറുപ്പക്കാർക്കും പ്രയോജനപ്പെടുന്ന 15 ലേറെ പദ്ധതികൾ സർക്കാരിതര ചാരിറ്റി സ്ഥാപനങ്ങളിലൂടെ കാൻഡിൽ നടപ്പിലാക്കുന്നുണ്ട്. ഫോസ്റ്റർ കെയർ ഹോമുകൾ, പ്രത്യേക കഴിവുള്ള കുട്ടികൾക്ക് പരിചരണം നൽകുന്ന സ്‌കൂളുകൾ, യുവജനങ്ങളുടെ ശാരീരിക, മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. സി.എസ്.ആർ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം ഐ.ബി.എസ് ഫൗണ്ടേഷൻ എന്ന ട്രസ്റ്റും രൂപീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |