ആരോഗ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: വാക്സിൻ എടുത്തിട്ടും പേവിഷ മരണങ്ങൾ സംഭവിച്ചത്, കടിയേറ്റപ്പോൾ തന്നെ റാബീസ് വൈറസ് ഞരമ്പുകളിൽ കയറിയതിനാലാവാമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ വിദഗ്ദ്ധ സമിതി റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറി. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
2022 ജനുവരി മുതൽ സെപ്തംബർ വരെ സംഭവിച്ച 21 പേവിഷ മരണങ്ങളാണ് സമിതി പഠിച്ചത്. മൃഗങ്ങളുടെ കടിയേറ്റ സാഹചര്യം, പ്രഥമ ശുശ്രൂഷ, പ്രതിരോധ കുത്തിവയ്‌പ്, വാക്സിൻ ലഭ്യത, വാക്സിൻ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ, ചികിത്സാ രേഖകൾ, സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ എന്നിവ പരിശോധിച്ചും മരിച്ചവരുടെ വീടുകളിൽ പോയി ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു ചെയർമാനായ കമ്മിറ്റിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഡബ്ല്യു.എച്ച്.ഒ കോളാബറേറ്റീവ് സെന്റർ ഫോർ റഫറൻസ് ആൻഡ് റിസർച്ച് ഫോർ റാബീസ്, നിംഹാൻസ്, ബംഗഗളൂരു അഡിഷണൽ പ്രൊഫ. ഡോ. റീത്ത എസ്. മണി, തിരുവനന്തപുരം മെഡിക്കൽ കോളജ് ഇൻഫെക്‌ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന സൂസൻ എബ്രഹാം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ.ഇ. ശ്രീകുമാർ, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടർ ഡോ.എസ്. ഹരികുമാർ, ഡ്രഗ്സ് കൺട്രോളർ പി. എം. ജയൻ എന്നിവരാണ് സമിതി അംഗങ്ങൾ.
സമിതിയുടെ കണ്ടെത്തലുകൾ
മരിച്ച 21ൽ 15 പേരും മൃഗങ്ങൾ കടിച്ചത് അവഗണിച്ച് വാക്സിൻ എടുക്കാത്തവർ
ആറ് പേർക്ക് വാക്സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ പ്രതിരോധ കുത്തിവയ്പുകൾ നൽകി
ഇവർ ഞരമ്പുകൾ കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കൺപോളകൾ, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളിൽ ആഴമുള്ള ഗുരുതരമായ മുറിവേറ്റവരാണ്. അതിനാൽ കടിയേറ്റപ്പോൾ തന്നെ റാബീസ് വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാവാം
വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും കേന്ദ്ര ലാബിലെ പരിശോധനയിൽ നിലവാരമുള്ളതാണെന്ന് കണ്ടെത്തി
വാക്സിൻ എടുത്തവരിൽ പ്രതിരോധ ശേഷി വരുത്തുന്ന ആന്റിബോഡി സാന്നിദ്ധ്യം ആവശ്യമുള്ളത്ര ഉണ്ടെന്ന് ബംഗളൂരു നിംഹാൻസിലും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |