തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറാവാൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസ് അയോഗ്യയാണെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ, അവരുടെ ഡെപ്യൂട്ടേഷൻ നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്ന് ഗവർണർക്ക് പരാതി.
ഗവേഷണത്തിനു ശേഷം സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി കണ്ണൂർ സർവകലാശാലയിലും തുടർന്ന് സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും ഡെപ്യൂട്ടേഷൻ അനുവദിച്ചതിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയുടെ പരാതി.
കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി 2019 മുതൽ രണ്ടു വർഷം പ്രിയയെ ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നു. സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തികയിൽ നിയമനത്തിന് ആറു വർഷത്തെ അധ്യാപന പരിചയം വേണം. ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലയളവ് ഒഴിച്ചാൽ കേരളവർമ്മ കോളേജിലെ മൂന്ന് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളത്. എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്ററായും ഡെപ്യൂട്ടേഷൻ നിയമനം ലഭിച്ചിരുന്നു. ഈ തസ്തികയിലേക്കും 10 വർഷത്തെ അദ്ധ്യാപന പരിചയമില്ല.
ഗവേഷണ കാലയളവിന് ശേഷം, അഞ്ചു വർഷം അതേ കോളേജിൽ അധ്യാപനം നടത്തണമെന്ന് കരാറുണ്ട്. കരാർ ലംഘിച്ചാൽ വാങ്ങിയ ശമ്പളം പൂർണമായും തിരികെ നൽകണം. ഡെപ്യൂട്ടേഷൻ കാലയളവ് കൂടി അദ്ധ്യാപന പരിചയമായി കണക്കിലെടുത്താണ് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് ക്ഷണിച്ചതും ഒന്നാം റാങ്ക് നൽകിയതും. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |