ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായ സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ തുടങ്ങിയവർക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. വീണ്ടും വാദം കേട്ട് നാല് ആഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരുടെ ബെഞ്ച് ഹൈക്കോടതിക്ക് നിർദേശം നൽകി.
മുൻ ഡി.ജി.പി സിബി മാത്യൂസ്, ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, എസ്.വിജയൻ , തമ്പി എസ് ദുർഗ്ഗാദത്ത്, പി.എസ് ജയപ്രകാശ് എന്നിവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐ ഹർജിയിലാണ് ഉത്തരവ്. പുതുതായി വാദം കേട്ട് തീരുമാനം എടുക്കുന്നത് വരെ ഇവരുടെ അറസ്റ്റ് കോടതി വിലക്കി. ഒരാഴ്ചയ്ക്കുള്ളിൽ വാദം ആരംഭിക്കണം.
നമ്പി നാരായണനെ അനധികൃതമായി അറസ്റ്റ് ചെയ്ത് കസ്റ്റഡി പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ അദ്ദേഹത്തിന് സുപ്രീം കോടതി
50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചപ്പോൾ ഗൂഡാലോചന അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജി ഡി.കെ ജയിനിനെ കമ്മീഷനായി നിയമിച്ചിരുന്നു. കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയെടുക്കാൻ സുപ്രീം കോടതി സി.ബി.ഐക്ക് നിർദേശം നൽകിയത്. തുടർന്നാണ് സി.ബി.ഐ ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ ഡി.കെ ജയിൻ റിപ്പോർട്ട് പരിഗണിച്ചില്ലെന്നത് പിഴവാണെന്ന് സുപ്രീം കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നിൽ വിദേശ ശക്തികളുണ്ടെന്ന സി.ബി.ഐ ആരോപണവും കണക്കിലെടുത്തില്ല. ഹർജിക്കാർ വിദേശ ശക്തികളാൽ സ്വാധീനിക്കപ്പെട്ടതിന് ഒരു തെളിവുമില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |