തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന്മേൽ
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ തടസപ്പെടുത്തിയെന്നാരോപിച്ചുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിവസം തന്നെ നിയമസഭ സ്തംഭിച്ചു. ബഹളത്തെ തുടർന്ന് നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ നിയമന ശുപാർശക്കത്തിന്റെ പശ്ചാത്തലത്തിൽ പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി എം.ബി രാജേഷിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അവതരണാനുമതി നിഷേധിച്ച ശേഷം, വി.ഡി സതീശൻ സംസാരിക്കുകയായിരുന്നു.
കടകംപള്ളി സുരേന്ദ്രൻ പല വട്ടവും, മന്ത്രി പി.രാജീവ് ഒരു തവണയും സംസാരിക്കാൻ എഴുന്നേറ്റിട്ടും സതീശൻ വഴങ്ങിയില്ല. പിന്നാലെ എഴുന്നേറ്റ മന്ത്രി വി.ശിവൻകുട്ടി ,വഴങ്ങുന്നില്ലെന്ന് സതീശൻ പറഞ്ഞിട്ടും സംസാരിച്ചു തുടങ്ങി. സ്പീക്കർ എ.എൻ.ഷംസീർ പലവട്ടം ആവശ്യപ്പെട്ടിട്ടും ശിവൻകുട്ടി ഇരിക്കാൻ തയ്യാറായില്ല. ഇതോടെ ഭരണപക്ഷ അംഗങ്ങൾ സതീശനു നേരേ ആക്രോശവുമായി എഴുന്നേറ്റു. പിന്നാലെ , മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ചേംബറിനു മുന്നിലെത്തി. ഇതോടെ ,പ്രതിപക്ഷ നേതാവ് പ്രസംഗം നിറുത്തി.
സ്പീക്കർ പലവട്ടം ശ്രമിച്ചിട്ടും ബഹളം ശാന്തമാക്കാനായില്ല. സീറ്റുകളിലേക്ക മടങ്ങാനുള്ള സ്പീക്കറുടെ അഭ്യർത്ഥന പ്രതിപക്ഷം തള്ളിയതോടെ, ശ്രദ്ധ ക്ഷണിക്കലിലേക്ക് സ്പീക്കർ കടന്നു. കടകംപള്ളി സുരേന്ദ്രൻ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെയും ബഹളം തുടർന്നതോടെ, ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ മറുപടികളെല്ലാം മേശപ്പുറത്തു വച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ബില്ലുകളെല്ലാം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട് സഭ പിരിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |