തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ ഇല്ലാത്ത സമയം നിയമസഭാനടപടികൾ നിയന്ത്രിക്കാൻ വനിതകൾ മാത്രം. പാനലിലേക്ക് മൂന്നു വനിതകളെ തിരഞ്ഞെടുത്ത് ചരിത്രമാക്കിയത് പുതിയ സ്പീക്കർ എ.എൻ.ഷംസീറാണ്. സ്പീക്കറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സമ്മേളനത്തിൽ ഷംസീറിന്റെ തീരുമാനം പ്രശംസയേറ്റുവാങ്ങിയിരുന്നു.
യു.പ്രതിഭ (സി.പി.എം),സി.കെ.ആശ ( സി.പി.ഐ),കെ.കെ.രമ (ആർ.എം.പി) എന്നിവരാണ് ഇത്തവണ സഭാനടപടികൾ നിയന്ത്രിക്കാനുള്ള ചെയർപാനലിലെ അംഗങ്ങൾ. സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും വിമർശകയായ കെ.കെ.രമയെ പ്രതിപക്ഷം പാനലിലേക്ക് നിർദ്ദേശിച്ചതും ശ്രദ്ധേയമായി. നേരത്തേയും വനിതാ അംഗങ്ങൾ പാനലിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മൂന്നു പേരും വനിതകളാകുന്ന സ്ഥിതിയുണ്ടായിട്ടില്ല. ഒന്നാം കേരള നിയമസഭ മുതൽ നടപ്പ് സമ്മേളനം വരെ പാനലിൽ 515 അംഗങ്ങളിൽ വെറും 32 വനിതകൾക്കാണ് അവസരം ലഭിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |