തിരുവനന്തപുരം: ശ്രീചിത്രാ മെഡിക്കൽ സെന്ററിന്റേയും സ്വിറ്റ്സർലൻഡിലെ ബേൺ യൂണിവേഴ്സിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 'ഏഷ്യ സ്ട്രോക്ക് സ്കൂൾ 2022' പരിശീലന പരിപാടിക്ക് തിരുവനന്തപുരം ആക്കുളത്തെ ഹോട്ടൽ ഒ ബൈ താമരയിൽ തുടക്കമായി. ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് മന്തി വീണാ ജോർജ് നിർവഹിക്കും. 11ന് സമാപിക്കും.
ഇന്ത്യയിൽ ആദ്യമായി നടക്കുന്ന പരിശീലന പരിപാടിയിൽ ലോക പ്രശസ്തരായ സ്ട്രോക്ക് വിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്. തീവ്ര പക്ഷാഘാതവുമായി ബന്ധപ്പെട്ട പുത്തൻ ചികിത്സാ രീതികളിൽ ഡോക്ടർമാർക്കും ഇന്റർവെൻഷനലിസ്റ്റുകൾക്കും പരിശീലനം നൽകുമെന്ന് ശ്രീചിത്രാ മെഡിക്കൽ സെന്റർ സ്ട്രോക്ക് പ്രോഗ്രാം മേധാവി ഡോ. പി.എൻ ശൈലജ പറഞ്ഞു.
പ്രഭാഷണങ്ങൾ, സംഘമായുള്ള പരിശീലനങ്ങൾ, പ്രായോഗിക പരിശീലനം, വിരളമായതും വിദഗ്ദ്ധ ചികിത്സ വേണ്ടതുമായ രോഗാവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയും നടക്കും. ഇസ്കെമിക് പക്ഷാഘാതത്തിനുള്ള അടിയന്തര ചികിത്സയായ രക്തക്കട്ട അലിയിക്കുന്ന മരുന്ന് കുത്തിവയ്ക്കൽ (ത്രോംപോലൈസിസ്), രക്തക്കട്ട നീക്കംചെയ്യൽ (മെക്കാനിക്കൽ ത്രോമ്പക്ടമി) എന്നിവയിൽ പരിശീലനവും നൽകും.
പക്ഷാഘാത ചികിത്സയിൽ പ്രമുഖരായ പന്ത്രണ്ട് അന്താരാഷ്ട്ര വിദഗ്ദ്ധരും ഇന്റർവെൻഷനലിസ്റ്റുകളും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതിലേറെ വിദഗ്ദ്ധരും ക്ലാസുകൾ നയിക്കും. തോമ്പോളിറ്റിക് ചികിത്സ, മെക്കാനിക്കൽ ത്രോമ്പക്ടമി, അവ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികൾ, പക്ഷാഘാത രോഗികളുടെ പുനരധിവാസം എന്നിവ ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |