ശബരിമല: മാളികപ്പുറം ക്ഷേത്രത്തിന് പിൻഭാഗത്തെ വെടിപ്പുരയിൽ തീപ്പൊരി വീണ് കതിനകൾ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശേരി വടശേരിൽ എ.ആർ. ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് (35) എന്നിവർക്കാണ് പൊള്ളലേറ്റത്.
60 ശതമാനത്തിലേറെ പൊള്ളലേറ്റ ജയകുമാറിന്റെയും 40 ശതമാനം പൊള്ളലേറ്റ രജീഷിന്റെയും നില ഗുരുതരമാണ്. അമലിന് 20 ശതമാനത്തിൽ താഴെയാണ് പൊള്ളൽ. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
വെടിവഴിപാട് കരാറുകാരന്റെ തൊഴിലാളികളായ ഇവർ കതിന നിറയ്ക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് നിറച്ചുവച്ചിരുന്ന കതിനകളിൽ തീപ്പൊരി വീണായിരുന്നു അപകടം.
സന്നിധാനം ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മൂവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രജീഷും അമലും അയൽവാസികളും ബന്ധുക്കളുമാണ്. മുൻ വർഷങ്ങളിലും ഇവരായിരുന്നു വെടിപ്പുരയിലെ തൊഴിലാളികൾ.
അപകടം നടന്ന സ്ഥലത്ത് ഡ്യൂട്ടി മജിസ്‌ട്രേട്ട് സജികുമാർ, എക്സിക്യുട്ടീവ് മജിസ്‌ട്രേട്ട് രാമദാസ് എന്നിവരും ബോംബ് സ്‌ക്വാഡും അഗ്നി രക്ഷാസേനയും പരിശോധന നടത്തി. അപകടം സംബന്ധിച്ച് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. സുരക്ഷാസന്നാഹങ്ങൾ ശക്തമാക്കാനും നിർദ്ദേശിച്ചു.
സുരക്ഷയില്ല, പരിശോധനയും
പൊട്ടിത്തെറിക്ക് ഇടയാക്കിയത് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവും വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയുമെന്നാണ് പ്രാഥമിക നിഗമനം. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താതെയാണ് ശബരിമലയിൽ വെടിക്കെട്ട് പുരകൾ പ്രവർത്തിക്കുന്നത്. അഗ്നിരക്ഷാസേനയടക്കം എല്ലാ ദിവസവും പരിശോധന നടത്തണമെന്നാണ് ചട്ടമെങ്കിലും പാലിക്കപ്പെടുന്നില്ല. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ എത്തിച്ച് സംസ്‌കരിക്കുന്ന പാണ്ടിത്താവളത്തെ ഇൻസിനറേറ്ററുകൾക്ക് 50 മീറ്റർ മാത്രം അകലെയാണ് വെടിപ്പുര.
ശബരിമല നട തുറന്നിരിക്കുന്ന സമയങ്ങളിൽ മാത്രമായിരുന്നു മുൻ വർഷങ്ങളിൽ വെടിവഴിപാട് നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഉച്ചപൂജയ്ക്കുശേഷം നടയടക്കുന്ന ഒന്നര മുതൽ 3 വരെയും ഹരിവരാസനത്തിന് ശേഷം രാത്രി 12 വരെയും വെടിവഴിപാട് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |