തൃശൂർ : വിഴിഞ്ഞവും ബഫർസോണും പിൻവാതിൽ നിയമനങ്ങളുമടക്കമുള്ള വിഷയങ്ങൾ നിരത്തി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. അതിരൂപതാ മുഖപത്രമായ 'കത്തോലിക്ക സഭ"യുടെ പുതുവർഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് കടന്നാക്രമണം. 'സമാധാനമാണ് സർക്കാർ സമ്മാനിക്കേണ്ടത്" എന്ന തലക്കെട്ടിലാണ് ലേഖനം. തുടർച്ചയായുള്ള വികലമായ നയങ്ങളിൽ തെളിയുന്നത് ജനക്ഷേമമുഖമല്ല. ദൈവത്തിന് മഹത്വവും ഭൂമിയിൽ സമാധാനവും നൽകുന്ന സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെങ്കിലും മഹത്വവും സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറുന്നു. ജനക്ഷേമം നോക്കാതെയുള്ള നടപടികൾ സമാധാനജീവിതം തല്ലിക്കെടുത്തും. മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നത് സർക്കാരിന്റെ ശോഭ കെടുത്തുന്നു. മൂന്ന് കോടി ജനങ്ങളുള്ള നാടാണെന്ന കാര്യം ആകാശക്കാഴ്ചകൾ കണ്ട് തീരുമാനമെടുക്കുന്നവർക്ക് മനസ്സിലാകില്ല. അവർ ഭൂമിയിലേക്കിറങ്ങണം. ജനങ്ങളുടെ ദുർഗതി കണക്കിലെടുക്കാതെയാണ് ഉദ്യോഗസ്ഥർ ബഫർസോണിൽ നിലപാട് സ്വീകരിച്ചത്. കർണ്ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് സർക്കാരുകൾ ജനപക്ഷ നിലപാട് സ്വീകരിച്ചത് കാണണമെന്നും കത്തോലിക്ക സഭ തുറന്നടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |