തിരുവനന്തപുരം: ഭിന്നശേഷി വ്യക്തമാക്കുന്ന സ്ഥിരംസർട്ടിഫിക്കറ്റോ കേന്ദ്രസർക്കാരിന്റെ യു.ഡി.ഐ.ഡി കാർഡോ ഉള്ളവർക്ക് മാത്രം പെൻഷനെന്ന സർക്കാർ തീരുമാനം ഭിന്നശേഷി കുട്ടികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കുന്നു. 18 വയസിൽ താഴെയുള്ള ഭിന്നശേഷി കുട്ടികളുടെ പെൻഷനുള്ള അർഹതാ മാനദണ്ഡങ്ങൾ മാറ്റിയ നടപടിയിൽ തദ്ദേശ സ്വയം ഭരണ വകുപ്പിനെതിരെ സർക്കാർ സ്വമേധയാ കേസെടുത്ത് നോട്ടീസ് അയയ്ക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടു.
ബി.പി.എൽ കാർഡുള്ളവർക്കും സ്ഥിരവരുമാനം പ്രതിവർഷം ഒരു ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കാണ് പ്രതിമാസം 1600 രൂപ പെൻഷൻ. 40 ശതമാനം ഭിന്നശേഷിയാണ് മാനദണ്ഡം. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ തുടർ പെൻഷൻ നൽകാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. കേന്ദ്രനിയമപ്രകാരം 18 വയസുവരെ താത്കാലിക സർട്ടിഫിക്കറ്റാണ് നൽകുക. 18 വയസു തികഞ്ഞവർക്ക് മാത്രമേ സ്ഥിരം സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. 20 വയസിനു മുകളിലുള്ളവർക്കാണ് കേന്ദ്രസർക്കാരിന്റെ യു.ഡി.ഐ.ഡി കാർഡ് ലഭിക്കുക. ആ നിലയ്ക്ക് 18 വയസുവരെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ല. 2016ലെ ഭിന്നശേഷി അവകാശനിയമത്തിന് വിരുദ്ധമാണിത്. സർക്കാർ നിർദ്ദേശം ലഭിച്ചതോടെ പെൻഷൻ വിതരണം തുടരാനാവില്ലെന്ന കത്ത് ലഭിച്ചതോടെയാണ് പല രക്ഷിതാക്കളും പുതുക്കിയ നിബന്ധന അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |