തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപം ആകാമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഗുണം ചെയ്യുന്ന കാര്യമാണെങ്കിൽ അതിനെ എതിർക്കേണ്ടതില്ല. വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് സി.പി.എമ്മിന്റെ നയംമാറ്റമല്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റമാണെന്നും എൽ.ഡി.എഫ് യോഗത്തിനുശേഷം അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു തെറ്ര് എല്ലാക്കാലത്തും തെറ്റായും ഒരു ശരി എല്ലാക്കാലത്തും ശരിയായും ഇരിക്കില്ല. കാലോചിതമായ രൂപപ്പെടുത്തൽ ഇല്ലാതെ എന്നും നിലനിൽക്കാനാവുമോ എന്ന് സ്വാശ്രയ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിദേശ സർവകലാശാലകൾ വരാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല. നമ്മുടെ നാടിന് ദോഷം ചെയ്യുന്നതാണെങ്കിൽ സ്വാഗതം ചെയ്യില്ല.
വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം വർദ്ധിക്കുമെങ്കിൽ നോക്കാം. സ്വകാര്യ നിക്ഷേപം ആകാമെന്ന് തന്നെയാണ് നിലപാട്. ലോകത്തിലാകെ പുരോഗതി വരുമ്പോൾ അതിനൊപ്പം സഞ്ചരിക്കണം. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് കാര്യമായ മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. സ്വകാര്യ സർവകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല. എന്നാൽ കേരളത്തിന് എന്തെങ്കിലും ദോഷമുണ്ടെന്ന് കണ്ടാൽ മാത്രം ഇടപെടും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
നയരേഖയ്ക്ക് അംഗീകാരം
എൽ.ഡി.എഫിന്റെ കേരള വികസന കാഴ്ചപ്പാട് വ്യക്തമാക്കുന്ന വികസന നയരേഖയ്ക്ക് എൽ.ഡി.എഫ് യോഗം അനുമതി നൽകി. ഘടകകക്ഷി പ്രതിനിധികൾ തങ്ങളുടെ അഭിപ്രായങ്ങൾ രേഖാമൂലം നൽകി. പ്രകടന പത്രികയിൽ പറഞ്ഞിരുന്നതുൾപ്പെടെ വികസന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുനയത്തിന് രൂപം നൽകും.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാര്യങ്ങളുടെ ലക്ഷ്യപ്രാപ്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രിമാർ ഈ നയത്തിനനുസരിച്ച് വകുപ്പുകളെ ശക്തിപ്പെടുത്തണം. കാർഷിക രംഗത്തിന്റെയും ഐ.ടി മേഖലയുടെയും കുതിച്ച് ചാട്ടത്തിനുള്ള നടപടികളുണ്ടാകണം. കേന്ദ്ര നിലപാടുകൾ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണണം. അതിനുള്ള ശ്രമങ്ങളും രേഖയിലുണ്ട്.
20 ലക്ഷം പേർക്ക് തൊഴിൽ
സാമൂഹികക്ഷേമ പെൻഷനുകളുടെ വിതരണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് നയരേഖ പറയുന്നു. അങ്കണവാടികളുടെ പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കും. 20 ലക്ഷം പേർക്ക് തൊഴിൽ നൽകണം. വീട്ടമ്മമാർക്ക് പ്രഖ്യാപിച്ചിട്ടുള്ള പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. നദികളും കായലുകളും സംരക്ഷിക്കണം. വയോജനങ്ങൾക്ക് സുരക്ഷിത കേന്ദ്രങ്ങൾ ഉണ്ടാകണം. അന്ധവിശ്വാസത്തിനെതിരെ ബോധവത്കരണം നടത്തണം.
വെള്ളക്കരം കൂട്ടാൻ അനുമതി
വാട്ടർ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വെള്ളക്കരം കൂട്ടണമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ ശുപാർശ എൽ.ഡി.എഫ് യോഗം അംഗീകരിച്ചതായി ഇ.പി.ജയരാജൻ പറഞ്ഞു. നിരക്ക് വർദ്ധന ബി.പി.എൽ വിഭാഗങ്ങൾക്ക് ബാധകമാക്കില്ല. വാട്ടർ അതോറിറ്റിക്ക് 2391.89 കോടിയുടെ കടബാദ്ധ്യതയുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. പല വകുപ്പുകളിൽ നിന്നുള്ള കുടിശികയുമുണ്ട്. ജീവനക്കാർക്ക് ആനുകൂല്യം ഉൾപ്പെടെ കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കെ.എസ്.ഇ.ബിക്ക് 1139.64 കോടി രൂപ വാട്ടർ അതോറിറ്റി കൊടുക്കാനുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് നിരക്ക് വർദ്ധനയ്ക്ക് എൽ.ഡി.എഫ് അനുമതി നൽകിയതെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |