തിരുവനന്തപുരം: കൊവിഡിന് ശേഷം ടൈം മാഗസിന്റേതുൾപ്പെടെ അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ കേരള ടൂറിസത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2023ൽ ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തെ ഉൾപ്പെടുത്തിയ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് കേരള ടൂറിസത്തിന് വൻ കുതിപ്പേകും.
ഇന്ത്യയിൽ നിന്ന് കേരളം മാത്രമാണ് പട്ടികയിലുള്ളത്. 13ാമതാണ് കേരളം. കേരളത്തിലെ ഉത്സവങ്ങൾ, അനുവഭവവേദ്യ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചു. ബീച്ചുകൾ , കായലുകൾ, രുചിഭേദം തുടങ്ങിയവ കേരള ടൂറിസത്തിന്റെ പ്രത്യേകതകളാണ്. ആതിഥേയരായ ജനങ്ങളുമായി ഇടപഴകാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന കേരളത്തിന്റെ രീതി പ്രശംസനീയമാണ്. ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായ കുമരകത്ത് സഞ്ചാരികൾക്കായുളള കനാൽ യാത്ര, കയർപിരി, തെങ്ങ് കയറ്റം, മറവൻ തുരുത്തിലെ സ്ട്രീറ്റ് ടൂറിസം പദ്ധതി, വൈക്കത്തഷ്ടമി എന്നിവയെപ്പറ്റിയും റിപ്പോട്ടിൽ പരാമർശമുണ്ട്.
ലോക പ്രശസ്ത ടൂറിസം മാദ്ധ്യമപ്രവർത്തകനായ പേയ്ജ് മക് ക്ളാനൻ ആണ് കേരളം സന്ദർശിച്ച് ന്യൂയോർക്ക് ടൈംസിനായി റിപ്പോർട്ട് തയ്യാറാക്കിയത്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ന്യൂയോർക്ക് ടൈംസിന്റെ തെരഞ്ഞെടുപ്പെന്നും ഇത് വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്തുമെന്നും ടൂറിസം മന്ത്റി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ ഉത്തരവാദിത്ത ടൂറിസത്തെ മാതൃകയാക്കാൻ കേരളവുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |