കോഴിക്കോട്: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് ശശി തരൂർ എം.പി.മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയാവാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചപ്പോൾ ഏതുത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്നാണ് മറുപടി പറഞ്ഞത്. തന്റെ പ്രവർത്തനത്തിൽ എന്താണ് ആശങ്കയെന്ന് അതുള്ളവരോടാണ് ചോദിക്കേണ്ടത്. ഒരു തിരഞ്ഞെടുപ്പിൽ മത്സരിച്ചതു കൊണ്ടാണ് ചിലർ തന്നെ വേറെ കണ്ണോടെ കാണുന്നതെന്നും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ ഓർമിപ്പിച്ച് തരൂർ പറഞ്ഞു.
കോഴിക്കോട്ടെ രണ്ടാംഘട്ട സന്ദർശനത്തിൽ മത-സാമുദായിക നേതാക്കളുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തി . സമസ്ത, കെ.എൻ.എം നേതാക്കളുമായി ചർച്ച നടത്തിയ തരൂർ കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി നടത്തിയ പൊതുയോഗത്തിലും കെ.എൽ.എഫ് വേദിയിലുമെത്തി. എല്ലായിടത്തും നേരത്തെ ബഹിഷ്‌കരിച്ച നേതാക്കളെല്ലാം കൂടെയുണ്ടായിരുന്നു.
കോൺഗ്രസിനെ ശക്തമാക്കാനെന്ന്
സമസ്ത പ്രസിഡന്റ്
കോഴിക്കോട്: കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ശശി തരൂരിന്റേതെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു..
ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിനോട് സമസ്തയ്ക്ക് നല്ല സമീപനമാണുള്ളത്. തരൂർ വിശ്വപൗരനാണ്. കോൺഗ്രസിനെ മുഖ്യധാരയിൽ കൊണ്ടുവരാനുള്ള പര്യടനമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന് വലിയ മുന്നേറ്റമുണ്ടാക്കാനാവും. അദ്ദേഹത്തിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് വ്യക്തമാക്കേണ്ടത് കോൺഗ്രസുകാരാണ്. എല്ലാ സമുദായങ്ങളുടെയും ആവശ്യം പരിഗണിക്കുന്നവർ നേതൃത്വത്തിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമാണ്. അതിന് കോൺഗ്രസിൽ അദ്ദേഹത്തോട് എതിർപ്പുണ്ടെന്ന് കരുതുന്നില്ല. എല്ലാ മത നേതാക്കളെയും കാണണം. മറ്റുള്ളവർ ചെയ്യാത്ത കാര്യമാണ് ഇപ്പോൾ അദ്ദേഹം ചെയ്യുന്നത്. ഈ ദൗത്യം മറ്റുള്ളവർക്കെതിരായി കാണേണ്ടതില്ലെന്നും തരൂരിന്റെ സന്ദർശനത്തിനു ശേഷം ജിഫ്രി മുത്തുക്കോയ തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |