തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനായി അനുവദിക്കുന്ന തുക ഉയർത്തണമെന്ന ആവശ്യവുമായി പ്രഥമാദ്ധ്യാപകർ കോടതിയെ സമീപിച്ചു. തുക വർദ്ധനവിനായി പലതവണ പൊതുവിദ്യാഭ്യാസ വകുപ്പിൽ പരാതി നൽകിയിട്ടും നിരാഹാര സമരം ഉൾപ്പെടെ നടത്തിയിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്നാണ് കേരള പ്രൈവറ്റ് സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിക്കായി ഓരോ കുട്ടിക്കും പ്രതിദിനം സർക്കാർ അനുവദിക്കുന്നത് ആറു മുതൽ എട്ടു രൂപ വരെയാണ്. 150 കുട്ടികൾ വരെയുളള സ്‌കൂൾക്ക് കുട്ടിയൊന്നിന് 8രൂപയും 150നും അഞ്ഞൂറിനും ഇടയിൽ കുട്ടികളുള്ളിടത്ത് ഏഴ് രൂപയും അഞ്ഞൂറിൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളിന് കുട്ടി ഒന്നിന് ആറ് രൂപയുമാണ് അനുവദിക്കുന്നത്. ഇത് 15 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
എന്നാൽ, 10 രൂപയാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ധനവകുപ്പിൽ അനുമതി കാത്ത് കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മിക്ക സ്കൂളുകളിലും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കൊടുക്കണം. ഇതിനു പുറമേ ആഴ്ചയിൽ രണ്ട് ദിവസം വീതം പാലും മുട്ടയും നൽകണം. പലയിടത്തും അദ്ധ്യാപകരുടെ പോക്കറ്റിൽ നിന്ന് കൂടി പണമെടുത്താണ് ഭക്ഷണമൊരുക്കുന്നത്. വിലക്കയറ്റവും കുറഞ്ഞ തുകയും അദ്ധ്യാപകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 42 ലക്ഷത്തോളംകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നൂൺ മീൽ കുടിശിക അനുവദിച്ചത് അടുത്തിടെയാണ്. നൂൺമീൽ പദ്ധതിയിലേക്കുള്ള തുക ഓണത്തിനുശേഷം വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
ഇല്ലാത്ത തുകയിൽ 'കട്ടിംഗും'
ഉച്ചഭക്ഷണ പദ്ധതിക്കായാണ് ഒരു കുട്ടിക്ക് ആറു മുതൽ എട്ടു രൂപ വരെ അനുവദിക്കുന്നത്. എന്നാൽ, സ്കൂളുകളിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകണമെന്ന നിർദ്ദേശം വന്നെങ്കിലും അതിനായി ഒരു രൂപ പോലും പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടില്ല. സമൂഹത്തിൽ നിന്ന് സാമ്പത്തികം കണ്ടെത്തി നടത്തണമെന്നാണ് സ്കൂൾ അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. പലപ്പോഴും സാമ്പത്തിക പ്രശ്നം കാരണം പാലോ മുട്ടയോ മുടങ്ങിയാൽ ഉച്ചഭക്ഷണ പദ്ധതിയിലെ തുകയിൽ നിന്ന് നൂൺ മീൽ ഓഫീസർമാർ ആ തുക കുറയ്ക്കുമെന്നും ഇല്ലാത്ത തുകയുടെ പേരിലെ കട്ടിംഗ് കൂടി താങ്ങാനാകില്ലെന്നും അദ്ധ്യാപകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |