കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാർക്കു നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപണവിധേയനായ അഡ്വ. സൈബി ജോസ് കിടങ്ങൂരിന് കേരള ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. 14 ദിവസത്തിനകം മറുപടി നൽകണം. സൈബിയുടെ വിശദീകരണം പരിശോധിച്ചാവും തുടർ നടപടി. സൈബിക്കെതിരെ ചില അഭിഭാഷകർ കേന്ദ്ര നിയമമന്ത്രാലയത്തിനു നൽകിയ പരാതി കഴിഞ്ഞ ദിവസം ഉചിതമായ നടപടിക്കായി ബാർ കൗൺസിലിന് അയച്ചുകൊടുത്തിരുന്നു.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്കു നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് ഡി.ജി.പി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.
കേസെടുത്ത് അന്വേഷിക്കാം
ഹൈക്കോടതി ജഡ്‌ജിമാർക്കു നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ അപാകതയില്ലെന്ന് നിയമോപദേശം. ഇന്നലെ വൈകിട്ട് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പിനെ സന്ദർശിച്ച് അഡി. ഡി.ജി.പി കെ. പത്മകുമാർ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ഇക്കാര്യം വാക്കാൽ അറിയിച്ചെന്നാണ് സൂചന.
അതേസമയം, ആരോപണത്തിൽ നടപടിയെടുക്കുന്നതിന് ഡി.ജി.പി നിയമോപദേശം തേടി നൽകിയ അപേക്ഷക്ക് ഇനിയും രേഖാമൂലം മറുപടി നൽകിയിട്ടില്ല. അഡ്വക്കേറ്റ് ജനറലിന് ലഭിച്ച അപേക്ഷ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കൈമാറിയിരുന്നു. ക്രിമിനൽ കേസുകളിൽ നിർദ്ദേശം നൽകേണ്ടത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായതിനാലാണ് അപേക്ഷ കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |