തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക് (എൻ.ഐ.എ) ഡെപ്യൂട്ടേഷനിൽ പോവുന്നതോടെ, വിജിലൻസ് മേധാവി മനോജ് എബ്രഹാമിനെയോ ട്രെയിനിംഗ് എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായയെയോ ഈ സുപ്രധാന ചുമതലയിൽ നിയമിക്കാനിടയുണ്ട്. മുഖ്യമന്ത്രിയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സ്വർണക്കടത്ത് പ്രതി സ്വപ്നയുടെ ആരോപണങ്ങൾ ഒതുക്കിത്തീർക്കാൻ ഇടനിലക്കാരനെ നിയോഗിച്ചതിന് ആരോപണ വിധേയനായ ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ പരിഗണിക്കാനിടയില്ല. ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും ചില ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റാനുമിടയുണ്ട്.
ജയിൽ മേധാവി സുധേഷ് കുമാർ ഈമാസം വിരമിക്കുമ്പോൾ മുതിർന്ന എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. എന്നാൽ അദ്ദേഹത്തിന് അടുത്ത മേയ് വരെയേ കാലാവധിയുള്ളൂ. എൻ.ഐ.എയിലേക്ക് ഡെപ്യൂട്ടേഷൻ ലഭിച്ച വിജയ് സാക്കറെക്ക് വിടുതൽ നൽകുന്നതിലും മുഖ്യമന്ത്രിയാവും തീരുമാനമെടുക്കുക. വ്യാജ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധം പുലർത്തിയതിന് സസ്പെൻഷനിലായ ഐ.ജി ജി. ലക്ഷ്മണിനെ തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നൽകി ജയിൽ എ.ഡി.ജി.പിയാക്കുന്നതും പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |