തിരുവനന്തപുരം: പതിനാല് വർഷം മുമ്പുള്ള വിവാദമായ കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് തെളിവില്ലെന്ന പേരിൽ എഴുതിത്തള്ളാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം പ്രത്യേക വിജിലൻസ് കോടതി തടഞ്ഞു. തുടരന്വേഷണം നടത്തി മൂന്നു മാസത്തിനകം പുതിയ റിപ്പോർട്ട് നൽകാൻ ജഡ്ജി ജി.ഗോപകുമാർ ഉത്തരവിട്ടു. പരാതിക്കാരനായ മുൻ സെനറ്റംഗവും നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റുമായ സുജിത്ത് എസ്. കുറുപ്പിന്റെ മൊഴിപോലും രേഖപ്പെടുത്താതെ, കേസ് അവസാനിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി മടക്കി.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി അബ്ദുൾ റഷീദ് വിരമിക്കുന്നതിന്റെ തലേന്നാണ് കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്ക് രേഖപ്പെടുത്തിയ കമ്പ്യൂട്ടർ ഒളിപ്പിച്ചും വേണ്ടപ്പെട്ടവർക്കും പാർട്ടിക്കാർക്കും നിയമനം നൽകാൻ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്.
പരീക്ഷ എഴുതിയ 40,000പേരിൽ നിന്ന് 2401 പേരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി. അഭിമുഖം നടത്തി 1401 പേരുടെ ലിസ്റ്റ് തയ്യാറാക്കി. 2008ലാണ് അടിമുടി ക്രമക്കേടുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിൽ നിന്ന് 181 പേരെ നിയമിക്കുകയും ചെയ്തു.
ഹൈദരാബാദിലെ കമ്പനിയിൽ മൂല്യനിർണയത്തിനയച്ച ഒ.എം.ആർ ഷീറ്റുകളിൽ 43 എണ്ണം കാണാതായി. ഇവ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വൈസ്ചാൻസലറായിരുന്ന ഡോ.എം.കെ രാമചന്ദ്രൻ നായർ, പി.വി.സി വി.ജയപ്രകാശ്, സിൻഡിക്കേറ്റ് അംഗങ്ങളും സി.പി.എം നേതാക്കളുമായ എ.എ. റഷീദ്, എം.പി. റസ്സൽ, കെ.എ.ആൻഡ്രൂസ്, പരേതനായ ബി.എസ്. രാജീവ് എന്നിവർക്കെതിരെ 2014ൽ വിജിലൻസ് കുറ്റപത്രം നൽകിയിരുന്നു.
നിയമനതട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
കോടതി എണ്ണിപ്പറഞ്ഞ
അന്വേഷണ വീഴ്ചകൾ
1. 2010ൽ വി.സിയുടെ കമ്പ്യൂട്ടറിലെ രണ്ട് ഫയലുകളിൽ മാറ്റം വരുത്തുകയോ തിരുത്തലുകൾ വരുത്തുകയോ ചെയ്തതായി കണ്ടെത്തിയിട്ടും അന്വേഷിച്ചില്ല.
2. ക്രമക്കേടിലൂടെ നിയമനം ലഭിച്ചവരെ പ്രതിയാക്കുകയോ മാപ്പു സാക്ഷികളാക്കുകയോ ചെയ്യണമെന്ന പ്രാഥമിക നിഗമനത്തിൽപോലും ക്രൈംബ്രാഞ്ച് എത്തിയിട്ടില്ല.
3. ഉയർന്ന മാർക്ക് ലഭിച്ച 45 പേരിൽ 38 പേരും രാഷ്ട്രീയ രക്ഷാകർതൃത്വം ഉളളവരായിരുന്നു. ഇവരെ കണ്ടെത്താൻ ഒരു ശ്രമവും നടത്തിയിട്ടില്ല.
4.സ്വകാര്യ സോഫ്റ്റ്‌വെയർ സ്ഥാപനം നൽകിയ ഡേറ്റയെ അടിസ്ഥാനമാക്കിയാണ് നിയമന ലിസ്റ്റ് തയ്യാറാക്കിയത്. മുൻപ് സർവകലാശാല ഇത്തരത്തിൽ ലിസ്റ്റ് തയ്യാറാക്കിയിരുന്നോയെന്ന് അന്വേഷിച്ചില്ല.
5. ഒ.എം.ആർ ഷീറ്റുകൾ നശിപ്പിക്കപ്പെട്ടെന്ന് ലാഘവത്തോടെ പറയുന്നതിനപ്പുറം, ഉത്തരക്കടലാസുകൾ ആര്, എങ്ങനെ നശിപ്പിച്ചെന്ന് കണ്ടെത്താൻ ശ്രമിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |