SignIn
Kerala Kaumudi Online
Thursday, 18 July 2024 9.33 AM IST

ചൂഴ്ന്നെടുക്കും കഴുകന്മാർ; അവയവക്കച്ചവടത്തിന് വലവിരിച്ച് ഇന്റർനെറ്റ്

kidney

അവയവക്കടത്തും കച്ചവടവും പ്രബുദ്ധകേരളത്തിൽ ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാക്കുകയാണ് 'ഇറാൻ അവയവക്കച്ചവട" കേസിന്റെ പിന്നാമ്പുറങ്ങൾ. അന്വേഷിച്ചപ്പോൾ തെളിയുന്നത് വിപുലമായ അവയവ റാക്കറ്റുകളെക്കുറിച്ചുള്ള ചിത്രം. സാക്ഷരതയിലും ജീവിതനിലവാര സൂചികയിലും രാജ്യത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിലും വൃക്കയും കരളും വിറ്റ് ജീവിക്കേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും മലയാളികൾ തന്നെ ഇടനിലക്കാരായി നിൽക്കുന്നുവെന്നും കേസിലൂടെ തുറന്നുകാട്ടപ്പെടുന്നു. രാജ്യമെമ്പാടും വേരുറപ്പിച്ച അവയവക്കച്ചവട റാക്കറ്റുകളെക്കുറിച്ചും ഇരകളുടെ ജീവിതവും 'ചൂഴ്ന്നെടുക്കും കഴുകന്മാർ" എന്ന പരമ്പരയിലൂടെ കേരള കൗമുദി തുറന്നുകാട്ടുന്നു.

കൊച്ചി: 'വൃക്കയോ കരളോ വിൽക്കാം, വാങ്ങാം" കൈയിൽ ഒരു സ്മാ‌ർട്ട്ഫോൺ മാത്രം മതി. കഴുത്തോളം കടത്തിൽ മുങ്ങിനിൽക്കെ, ഇറാൻ അവയവക്കടത്ത് കേസ് പ്രതിയായ തൃശൂർ എടമുട്ടം സ്വദേശി സാബിത്ത് നാസർ ആദ്യം ചെയ്തത് വൃക്ക വാങ്ങാൻ താത്പര്യമുള്ളവരുണ്ടോയെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ പരതുകയായിരുന്നു.

സ്ക്രീനിൽ നിരനിരയായി ഇടപാടിനുള്ള അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടതോടെ ആശ്ചര്യമായി. ഒന്നിലെ നമ്പറിൽ വിളിച്ച് സമ്മതം അറിയിച്ചപ്പോൾ ഹൈദരാബാദിലെത്താൻ നിർദ്ദേശിച്ചു. അവിടെ ഇടനിലക്കാരോട് സംസാരിച്ചതോടെ തീരുമാനം മാറ്റി ഏജന്റായെന്നാണ് സാബിത്തിന്റെ മൊഴി. ലക്ഷങ്ങൾ കമ്മിഷനായി വാഗ്ദാനം ലഭിച്ചതാണ് കാരണം. കർശനനിയമമെങ്കിലും സാമൂഹികമാദ്ധ്യമങ്ങളിലൂടെ അവയവ ഇടപാടുകൾ തുടരുകയാണ്.

വൃക്കയും കരളും മാത്രമല്ല, ഹൃദയവും വിൽക്കാനുള്ള പോസ്റ്റുകളും ധാരാളം. വാങ്ങാൻ താത്പര്യമുണ്ടെന്ന മറുപടികളും കാണാം. ഇന്ത്യക്കാരടക്കം സജീവം. സാമ്പത്തിക പരാധീനകളിൽ നിന്ന് കരകയറാൻ സാബിത്തിനെ പോലെ പതിനായിരങ്ങൾ ആദ്യം തീരുമാനിച്ചിരിക്കുക വൃക്കയോ കരളോ വിറ്റ് കടംവീട്ടാമെന്നതായിരിക്കും. ഇത് ലക്ഷ്യമിട്ട് ആശുപത്രി വരാന്തകൾക്കപ്പുറം പുതിയൊരു മേച്ചിൽപ്പുറമായി സാമൂഹിക മാദ്ധ്യമങ്ങളെയും അവയവക്കച്ചവട റാക്കറ്റ് ദുരുപയോഗം ചെയ്യുകയാണ്. വിവിധ പേരുകളിലും അനോണിമസ് പാർട്ടിസിപ്പേറ്റായെല്ലാമാണ് റാക്കറ്റിന്റെ സാമൂഹിക മാദ്ധ്യമങ്ങളിലെ ഇടപെടൽ. ഇവയെല്ലാം ഇപ്പോൾ ഇന്റലിജൻസ് നിരീക്ഷണത്തിലാണ്.

 ഒരേയൊരു ഇറാൻ

'ബി പോസിറ്റീവ് വൃക്ക വിൽക്കാനുണ്ട്. വില 15,000 ഡോളർ. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ....." കൊച്ചി നഗരമദ്ധ്യത്തിലെ ചുവരിൽ ഈവിധമൊരു പരസ്യം കണ്ടാൽ അമ്പരക്കുമെന്ന് തീ‌ർച്ച. വാർത്തയുമാകും. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ മതിലുകളിലെല്ലാം ഇത്തരം പരസ്യങ്ങളാണ്. ലോകത്ത് അവയവങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരേയൊരു രാജ്യമാണ് ഇറാൻ. ഫൗണ്ടേഷൻ ഫോർ സ്‌പെഷ്യൽ ഡിസീസസാണ് സർക്കാരിന്റെ പിന്തുണയോടെ അവയവക്കച്ചടവം ഏകോപിക്കുന്നത്. ഫലപ്രദവും സുരക്ഷിതവുമായ അവയവ വ്യാപാര മാതൃകയെന്നാണ് ഇറാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ മറപറ്റിയാണ് നിയമലംഘനം തുടരുന്നത്. ഞൊടിയിടയിൽ കോടികൾ പോക്കറ്റിലാക്കുന്ന അവയക്കച്ചവടം റാക്കറ്റുകളും പെരുകി. ഇതിലൊന്നിലെ മുഖ്യകണ്ണിയാണ് സാബിത്ത് നാസർ.(തുടരും)

'രണ്ട് തരത്തലുള്ള അവയവദാനമാണുള്ളത്. ഒന്ന് ജീവിച്ചിരിക്കുന്നയാൾ നൽകുന്ന അവയവദാനം. മറ്റൊന്ന് മസ്തിഷ്കമരണം സംഭവിച്ചശേഷം നൽകുന്നത്. മസ്തിഷ്കമരണത്തിന് ശേഷമുള്ള അവയവദാനമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. കേരളത്തിലടക്കം വ്യാപകമായി നടക്കുന്ന ആദ്യത്തേതാണ്. ഇതിൽ ഒരുമാറ്റം വേണം. സർക്കാർ ഇടപെട്ട് ക്യാമ്പയിനുകൾ നടത്തണം. രാജ്യത്തിന് പുറത്ത് ആളുകളെ എത്തിച്ചുള്ള അവയവക്കച്ചവടത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണം".

-ഡോ. എൻ. സുൽഫി, ഐ.എം.എ മുൻ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDNEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.