തിരുവനന്തപുരം: നിസാരകാര്യങ്ങൾക്ക് ഓർഡിനൻസ് ഇറക്കിയതുകൊണ്ടാണ് ഇത്രയധികം ബില്ലുകൾ ഒരുമിച്ചെടുക്കേണ്ടി വരുന്നതെന്നും രാത്രിവരെ ചർച്ച നീണ്ട് പോകുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പാർലമെന്റിന്റെ കീഴ്‌വഴക്കങ്ങളെ ലംഘിച്ചുള്ള ഓർഡിനൻസ് രാജാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ധന ഉത്തരവാദിത്ത ഭേദഗതി ബില്ലിന്മേൽ ആദ്യം ക്രമപ്രശ്നമുന്നയിച്ചപ്പോഴും പിന്നീട് ബിൽ ചർച്ചയിൽ നിരാകരണപ്രമേയം അവതരിപ്പിച്ചപ്പോഴുമാണ് രമേശ് ചെന്നിത്തല ആരോപണമുയർത്തിയത്. എന്നാൽ കാസ്റ്റിംഗ് മന്ത്രിസഭയുടെ കാലത്ത് സഭ ചേരാതെ ഓർഡിനൻസുകൾ പാസാക്കിയ ചരിത്രം ഓർമ്മിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചടിച്ചു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരു ദിവസം എട്ട് ബില്ലുകൾ അവതരിപ്പിച്ചത് ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ചൂണ്ടിക്കാട്ടി. എട്ട് ബില്ലുകൾ പാസാക്കിയത് പ്രതിപക്ഷം ബഹിഷ്കരിച്ചപ്പോഴാണെന്ന് ചെന്നിത്തല പറഞ്ഞപ്പോൾ അതും ജനാധിപത്യപരമായി തെറ്റാണെന്ന് ധനമന്ത്രി പറഞ്ഞു. ഇത്തരത്തിൽ കടംവാങ്ങിക്കൂട്ടുന്ന സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുടിഞ്ഞ തറവാടിന്റെ കാരണവരെപ്പോലെയാണ് ധനമന്ത്രിയെന്നും ചെന്നിത്തല പരിഹസിച്ചു. ധന ഉത്തരവാദിത്ത ഭേദഗതി ബിൽ സഭ പാസാക്കുന്നതിന് മുൻപ് അത് പ്രകാരം കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട ധനസഹായം പോലും വാങ്ങിയെടുത്തത് അസംബന്ധമല്ലേയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. അടിയന്തര സാഹചര്യത്തിൽ സഭ സമ്മേളിക്കാനാകാതെ വന്നപ്പോഴാണ് ഓർഡിനൻസ് ഇറക്കിയതെന്നായിരുന്നു മന്ത്രിയുടെ മറുപടി. രാഷ്ട്രീയ നേട്ടത്തിനാണ് ഓർഡിനൻസുകൾ ഇറക്കുന്നതെന്നും കഴിഞ്ഞ സർക്കാരിനെതിരെ സമരങ്ങൾ രൂക്ഷമായപ്പോൾ പകർച്ചവ്യാധി പ്രതിരോധ നിയമം ഭേഗതി ചെയ്യാനുള്ള ഓർഡിനൻസ് ഇറക്കി പ്രതിപക്ഷത്തുള്ളവർക്കെതിരെ അനാവശ്യ കേസുകൾ രജിസ്റ്റർ ചെയ്തെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. കൊവിഡ് കാരണം സഭചേരാൻ കഴിയാത്തതിനാലാണ് ഇത്രയധികം ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ പരിഗണിക്കേണ്ടി വന്നതെന്നും ഇതിനുവേണ്ടി പ്രത്യേകസമ്മേളനം ചേരാൻ കഴിഞ്ഞ സമ്മേളനത്തിൽ റൂളിംഗ് നൽകിയതാണെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |