തിരുവനന്തപുരം: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായി ലഭിക്കുന്നതിന് കെ.എസ്.ഇ.ബി നടപടിക്രമങ്ങൾ ലഘൂകരിച്ചു.
ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും നിർദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും അതത് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്ക് നൽകണം. അപേക്ഷയോടൊപ്പം,രോഗി ഉപയോഗിക്കുന്ന ഉപകരണം രോഗിയുടെ ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ഒരു സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും നൽകണം.
പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വോൾട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകൾ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റന്റ് എൻജിനീയർ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനുശേഷം, ജീവൻരക്ഷാ സംവിധാനം തുടർന്നും ആവശ്യമാണെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്മേൽ ഇളവ് വീണ്ടും അനുവദിക്കും. മുമ്പ് ഈ ആനുകൂല്യം ലഭിക്കാൻ 200 രൂപയുടെ മുദ്രപ്പത്രത്തിലുള്ള സത്യവാങ്മൂലം സമർപ്പിക്കണമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |