
തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം കേരള സർവകലാശാലയിൽ വൈസ് ചാൻസലർ- സിൻഡിക്കേറ്റ് പോരിന് കളമൊരുങ്ങി.
യൂണി. കലോത്സവം നടത്താൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച എസ്.എഫ്. ഐ പ്രവർത്തകർ വി.സിയുടെ ചേംബർ ഉപരോധിച്ചതാേടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ സർവകലാശാല പോലീസിൽ പരാതി നൽകി. രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയും നടപടി വേണമെന്ന് രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ഉപരോധത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതമാണ് പരാതി. ഓഫീസിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചുവെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് സഹായം നൽകിയത് സിൻഡിക്കേറ്റ് അംഗങ്ങളായ ജി.മുരളീധരൻ പിള്ള, ഡോ.എൻ.പ്രമോദ് എന്നിവരാണ്. വിദ്യാർത്ഥികളെ തടഞ്ഞ സുരക്ഷാ ജീവനക്കാരോട് മാറിനിൽക്കാൻ ഇവർ ആവശ്യപ്പെട്ടു. സർവകലാാലയിലെ സുരക്ഷ വീഴ്ച അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ വി.സി രജിസ്ട്രാറോട് നിർദ്ദേശിച്ചിരുന്നു.
വൈസ് ചാൻസലർ വിദ്യാർത്ഥികളോട് വൈരാഗ്യപരമായ സമീപനം സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ആരോപിച്ചു. താൻ പിടിച്ച മുയലിനു മൂന്നു കൊമ്പെന്നതാണ് വി.സിയുടെ നിലപാട്. അനാവശ്യമായ തർക്കത്തിലേക്ക് പോകുന്നത് ശരിയല്ല. ഈ വർഷത്തെ കലോത്സവം നടത്താൻ സ്വാഭാവികമായും അനുമതി നൽകേണ്ടതാണ്. വിസിയോട് കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള യൂണിയന് കഴിഞ്ഞ ഏപ്രിലിൽ മുൻവർഷത്തെ യുവജനോത്സവം നടത്തുന്നതിന് ഗ്രാന്റ് അനുവദിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട യൂണിയനെ അധികാരമേല്ക്കാൻ വി.സി അനുവദിച്ചില്ലെന്നും ഇതുകൊണ്ടാണ് ചുമതലയിൽ തുടരുന്ന യൂണിയന് കലോത്സവ നടത്തിപ്പ് ഏറ്റെടുക്കേണ്ടി വന്നതെന്നും എസ്.എഫ്.ഐ പറയുന്നു.
എന്നാൽ നിലവിലെ യൂണിയന് വീണ്ടും യുവജനോത്സവം നടത്താൻ അനുവാദം നൽകേണ്ടെന്ന നിലപാടിലാണ് വി.സി. പുതിയ യൂണിയൻ തിരഞ്ഞെടുപ്പ് ഈ മാസം നടത്തുമെന്നും പുതിയ ഭാരവാഹികളാണ് യൂണിയൻ യുവജനോത്സവം നടത്തേണ്ടതെന്നും വി.സി ഡോ. മോഹനൻ കുന്നുമ്മേൽ ചൂണ്ടിക്കാട്ടുന്നു.
വൈസ് ചാൻസലറുടെ ചേംബറിനു മുന്നിൽ പ്രതീകാത്മക കലോത്സവം നടത്തിയായിരുന്നു ഉപരോധം. മാർഗംകളി, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങൾ പ്രതിഷേധക്കാർ അവതരിപ്പിച്ചു. മൂന്ന് മണിക്കൂർ നേരത്തെ ഉപരോധത്തിന് ശേഷം പൊലീസെത്തിയാണ് വിദ്യാർത്ഥികളെ നീക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |