തിരുവനന്തപുരം: നാലു വർഷ ബിരുദ വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പിന്റെ പേരിലുള്ള വൻകൊള്ളയ്ക്ക് തടയിട്ട് സർക്കാർ. സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകളിലുമടക്കം സൗജന്യ ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കും.
കോളേജുകളിൽ ഇന്റേൺഷിപ്പ് സെൽ രൂപീകരിക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ കെൽട്രോണുമായി ചേർന്നാരംഭിച്ച ഇന്റേൺഷിപ്പ്-കേരള പോർട്ടലിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സൗജന്യ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തി. ഇന്റേൺഷിപ്പിന് 12,000 രൂപ വരെയീടാക്കുന്ന കൊള്ളയെക്കുറിച്ച് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അടിയന്തര നടപടി.
സൗജന്യ ഇന്റേൺഷിപ്പിനായി നാലു വർഷ ബിരുദ സംസ്ഥാനതല മോണിട്ടറിംഗ് സമിതി തയ്യാറാക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ സർവകലാശാലകൾക്ക് കൈമാറി. സർവകലാശാലകൾ ചർച്ച ചെയ്ത് നടപ്പാക്കണം. നാലാം സെമസ്റ്ററിന് ശേഷമുള്ള അവധിക്കാലത്ത് 90മുതൽ 120മണിക്കൂർ വരെയാണ് (15-20ദിവസം) ഇന്റേൺഷിപ്പ്. മേജർ, മൈനർ വിഷയങ്ങളിലല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള മേഖലകളിൽ ഇന്റേൺഷിപ്പ് ചെയ്യാം.
പ്രാദേശിക തലത്തിലും
ഇന്റേൺഷിപ്പ്
സർക്കാർ മേഖല, സർക്കാർ സഹായമുള്ള സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, സന്നദ്ധ സംഘടനകൾ, ടൂറിസം, ആരോഗ്യം, സാമൂഹ്യസുരക്ഷാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും അവസരമുണ്ടാവും. കോളേജുകൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ കണ്ടെത്തി നൽകാം. പുറമെയുള്ള സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടണം. ഗവേഷണം നടത്താനാഗ്രഹിക്കുന്നവർക്ക് ഇന്റേൺഷിപ്പിന് സർവകലാശാലകളിലും കോളേജുകളിലും ഗവേഷണ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലെ ലാബുകളിലും അവസരമൊരുക്കണം. സർക്കാരിന്റെ ഇന്റേൺഷിപ്പ് പോർട്ടലിലേ 162കമ്പനികളിലും സൗജന്യ ഇന്റേൺഷിപ്പുണ്ടായിരുന്നില്ല. ഇക്കാര്യം 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയതോടെ അതും തിരുത്തി.
ഇന്റേൺഷിപ്പ്
ഇവിടങ്ങളിൽ
അഫിലിയേറ്റഡ് കോളേജുകൾ
ഐ.ഐ.ടി, ഐ.ഐ.എമ്മുകൾ
നാഷണൽ റിസർച്ച് ലബോറട്ടറികൾ
സ്കിൽ ട്രെയിനിംഗ് സെന്ററുകൾ
ബിസിനസ് സ്ഥാപനങ്ങൾ
തദ്ദേശ സ്ഥാപനങ്ങൾ
അച്ചടി, ദൃശ്യ മാദ്ധ്യമങ്ങൾ
ആർട്ട്, ക്രാഫ്‌റ്റ് സ്ഥാപനങ്ങൾ
സ്റ്റാർട്ടപ്പുകൾ, കമ്പനികൾ
പണമിടപാട് സ്ഥാപനം, ബാങ്ക്
വ്യാപാര, കൃഷി മേഖലകൾ
നിയമ സ്ഥാപനങ്ങൾ
ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് മേഖല
ഐ.ടി, ഇലക്ട്രോണിക്സ് സ്ഥാപനം
ആശുപത്രി, ലൈഫ്സയൻസ് മേഖല
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല
ചരിത്ര പ്രാധാന്യമുള്ള സ്ഥാപനം
സ്കൂൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |