കൊല്ലം: അച്ഛന്റെ ബുള്ളറ്റ് ഓടിച്ച് കോളേജിലെത്തുന്ന പെൺകുട്ടി ഒഴിവ് ദിവസങ്ങളിൽ കാക്കിയിട്ട് ബസിന്റെ വളയം പിടിക്കും. ദാരിദ്ര്യം കൊണ്ടല്ല, പഠനത്തിനും വസ്ത്രമുൾപ്പെടെ മറ്റത്യാവശ്യങ്ങൾക്കും പണം സ്വയം കണ്ടെത്തണമെന്ന വാശിയിലാണീ പാർട്ട് ടൈം ഡ്രൈവർ പണി. ദിവസം 850 രൂപയാണ് കൂലി.
ചവറ - ഇളമ്പള്ളൂർ റൂട്ടിലെ അഞ്ജൂസ് ബസിന്റെ ഡ്രൈവറാണ് 25കാരിയായ രൂപ. കൊല്ലം എച്ച്.ആർ.ഡി സെന്ററിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ പി.ജി ഡിപ്ലോമ പഠിക്കുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ലാസ്. മറ്റ് ദിവസങ്ങളിൽ ഡ്രൈവർ.
കൊല്ലം കേരളപുരം തെക്കേവിള വീട്ടിൽ സി.ബി.ഐ ഉദ്യോഗസ്ഥൻ പ്രദീപിന്റെയും സുമയുടെയും മൂത്ത മകളാണ് രൂപ. ചെറുപ്പത്തിലേ ഡ്രൈവിംഗിൽ കമ്പം. കൊല്ലം എസ്.എൻ വിമെൻസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് നേടി. കഴിഞ്ഞ വർഷം ഹെവി ലൈസൻസ് കിട്ടി. ഫെബ്രുവരി ആദ്യമാണ് താത്ക്കാലിക ഡ്രൈവിംഗ് ജോലി ഏറ്റെടുത്തത്. ഡ്യൂട്ടി രാവിലെ 7മുതൽ വൈകിട്ട് 7വരെ.
ഒരുവർഷ ഡിപ്ളമോയ്ക്ക് ആദ്യ ഗഡു ഫീസ് അച്ഛനാണ് നൽകിയത്. അന്ന് തീരുമാനിച്ചതാണ് തുടർന്നുള്ള ചെലവിനെല്ലാം തുക ജോലിചെയ്ത് കണ്ടെത്തണമെന്ന്. സംഗതി വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾക്ക് സമ്മതം. സുഹൃത്തായ ബസ് ഉടമയെക്കണ്ട് ജോലി ശരിയാക്കിക്കൊടുത്തതും അച്ഛൻ തന്നെ.
ഡ്രൈവിംഗ് കഴിഞ്ഞ് രാത്രി മടങ്ങുമ്പോൾ അത്യാവശ്യം വീട്ടുസാധനങ്ങളും വാങ്ങാറുണ്ട്. വല്ലപ്പോഴും അച്ഛനും അമ്മയ്ക്കും ചെറിയ തുക നൽകും. പകലത്തെ ജോലി കഴിഞ്ഞ് രാത്രിയിലാണ് പഠനം. ഡിഫൻസിൽ ചേരാനാണ് രൂപയുടെ മോഹം. ഗൗതമാണ് സഹോദരൻ.
പഠനത്തിലും മിടുക്കി
കേരളപുരം സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം. ടി.കെ.എം സ്കൂളിൽ പ്ലസ് ടു. കൊല്ലം എസ്.എൻ കോളേജിൽ ഇക്കണോമിക്സിൽ ബിരുദം. തുടർന്ന് ഒരുവർഷം തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം. അതിനിടെ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ എം.എ ഇംഗ്ലീഷ് മെയിനായി കറസ്‌പോണ്ടൻസ് കോഴ്സ് പാസായി.
പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണം. എല്ലാത്തിനും രക്ഷിതാക്കളെ ആശ്രയിക്കരുത്.
പി.എസ്. രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |