തിരഞ്ഞെടുപ്പുകാലത്തെ
വിഷു ആഘോഷങ്ങൾ
എം. മുകുന്ദൻ
ദീർഘകാലം കേരളത്തിനു പുറത്ത് ജീവിച്ച ആളാണ് ഞാൻ. ഡൽഹിയിലിരുന്ന് കുട്ടിക്കാലത്തെ വിഷു ആഘോഷങ്ങളെക്കുറിച്ച് ഓർത്ത് ഗൃഹാതുരത്വത്തിൽ മുഴുകുമായിരുന്നു. കുട്ടിക്കാലത്ത് മയ്യഴിയിൽ ഫ്രഞ്ചുകാരുണ്ടായിരുന്നു. കൂടുതലുണ്ടായിരുന്നത്, പകുതി സായിവുമാരായ നാട്ടുകാരായിരുന്നു. കേരളത്തിൽ നമ്മൾ ചട്ടക്കാർ എന്നു വിളിക്കുന്നതു പോലുള്ളവരുടെ ഒരു ചെറിയ സമൂഹം മയ്യഴിയിൽ ഉണ്ടായിരുന്നു. അവർ കാൽശരായിയും തോപ്പിയും ധരിച്ചിരുന്നു. ദൈവത്തിന്റെ വികൃതികളിലെ അൽഫോസച്ചനെപ്പോലുള്ളവർ. അവരുടെ കുട്ടികൾ കണിവെച്ചിരുന്നു. പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്തിരുന്നു. ഏകദേശം ഏഴു പതിറ്റാണ്ടുകൾക്കു മുമ്പുള്ള സുഖപ്രദമായ ഓർമ്മകളാണത്.
അന്നും ഇന്നും മയ്യഴി മതസൗഹാർദ്ദത്തിന്റെ നാടാണ്. മയ്യഴി എന്ന വികാരം എല്ലാ മതക്കാരെയും ജാതിക്കാരെയും ഒന്നിച്ചു നിറുത്തുന്നു. ഈ പ്രാവശ്യവും ക്രൈസ്തവരുടെ ഏതെങ്കിലും ഒരു വീട്ടിൽ ആരെങ്കിലും കണിവെക്കുകയും പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. ഈ വർഷം പുത്തലമ്പലത്തിലെ തിറയുത്സവം കാണാൻ മയ്യഴി മാതാവിന്റെ ബസിലിക്കയിലെ വികാരിയും റെക്റ്ററുമായ റവ. ഡോ. വിൻസന്റ് പുളിക്കൽ വരികയും പൂക്കുട്ടിച്ചാത്തൻ തെയ്യത്തിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്യുന്നത് കണ്ട് എന്റെ മനസ് കുളിർത്തിരുന്നു.
കൊന്ന പൂക്കുമ്പോഴാണ് വിഷു വരവായി എന്ന് ഞാൻ അറിഞ്ഞിരുന്നത്. മയ്യഴിയിലെ എന്റെ വീട്ടിന്റെ പിറകിൽ ഒരു വലിയ കൊന്നമരമുണ്ടായിരുന്നു. മേടമാസത്തിൽ അതിന്മേൽ ഇലകളെക്കാൾ കൂടുതൽ പൊട്ടിവിടർന്ന് കുലകളായി തൂങ്ങുന്ന കൊന്നപ്പൂക്കളുണ്ടാകും. ആ പൂക്കാഴ്ച ജനലഴികൾക്കിടയിലൂടെ ഞാൻ നോക്കിനിൽക്കുമായിരുന്നു. ഇന്ന് ആ മരം അവിടെയില്ല.
പള്ളൂരിലെ എന്റെ പുതിയ വീട്ടിൽ ഞാൻ ഒരു കൊന്നമരം നട്ടിരുന്നു. മൂന്നുവർഷം കൊണ്ട് അത് വളർന്നു വലുതായി. ഏപ്രിൽ മാസത്തിലാണല്ലോ വിഷു. പക്ഷേ എന്റെ കുട്ടിക്കൊന്നമരം ഡിസംബറിൽ തന്നെ പൂത്തു. എന്നെപ്പോലെ കൊന്നമരത്തിനും ധൃതിയാണ്.മഞ്ഞനിറം എനിക്കിഷ്ടമാണ്. കൊന്നപ്പൂക്കളാണ് ഈ നിറത്തെ ഇഷ്ടപ്പെടാൻ എന്നെ പഠിപ്പിച്ചത്. ഒരിക്കൽ ശിവഗിരിക്കുന്ന് കയറിയപ്പോൾ തീർത്ഥാടകരുടെ മഞ്ഞത്തിരകൾ കണ്ടു. അത് മഞ്ഞയെ കൂടുതൽ സ്നേഹിക്കുവാൻ എന്നെ പ്രചോദിപ്പിച്ചു.
കണിവെക്കാനുള്ള കണ്ണിമാങ്ങകൾ എന്റെ വീടിനു മുമ്പിലെ പറമ്പിലെ മാവിന്മേൽ കുലകളായി തൂങ്ങുന്നു. എല്ലായിടത്തും പടക്കക്കടകൾ. മാർക്കറ്റുകൾ ഉണരുകയാണ്. പെൺകിടാവുകൾ വിഷുവിന് ഉടുക്കാനുള്ള പട്ടുപാവാടകൾ ഇസ്തിരിയിട്ട് വച്ചിരിക്കുന്നു. പിന്നെ ഇത് മയ്യഴിയല്ലേ? മദ്യക്കച്ചവടക്കാർക്ക് നല്ല കോളായിരിക്കും.
ഈ വർഷവും ഞങ്ങൾ വീട്ടിൽ കണി വെക്കും. പക്ഷേ പടക്കം പൊട്ടിക്കില്ല. അത് വേണ്ട. എന്തിന് നമ്മുടെ ജൈവപരിസരങ്ങളെ മലിനമാക്കുന്നു...
കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും എന്റെ വിഷു ആശംസകൾ.
വിലമതിക്കാവില്ല,
ആ ഒരു പണം!
പ്രൊഫ. എം.കെ. സാനു
ആലപ്പുഴയിൽ, തുമ്പോളി കടൽതീരത്തിനടുത്ത് മംഗലത്ത് തറവാട്ടിലായിരുന്നു ചെറുപ്പത്തിലെ വിഷു ആഘോഷം. കൂട്ടുകുടുംബം ആയിരുന്നു. വല്യച്ഛൻ (അച്ഛന്റെ ജ്യേഷ്ഠൻ) കുഞ്ഞുണ്ണി കുഞ്ഞൻ (മംഗലത്ത് മൂപ്പീന്ന്) ആണ് കാരണവർ. വിഷുദിവസം രാവിലെ കുളിച്ച് കുറിതൊട്ട് വരുന്ന വല്യച്ഛൻ കുടുംബാംഗങ്ങളെയെല്ലാം വിളിച്ച് നിറുത്തി ഓരോ പണം വീതം കൈനീട്ടം തരും. നാലു ചക്രമാണ് ഒരുപണം. ഒരു രൂപയുടെ എഴിലൊന്ന് മൂല്യമുള്ള ആ ഒരു പണത്തിനും അന്ന് വലിയ മൂല്യമായിരുന്നു.
കൂട്ടുകുടുംബം ഭാഗിച്ച് ഓരോരുത്തരും വെവ്വേറെ വീടുവച്ച് മാറുന്നതു വരെ ഈ സമ്പ്രദായം തുടർന്നു. കേരളത്തിലെ ആദ്യത്തെ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ ആയിരുന്ന അഡ്വ. വി.കെ. വേലായുധനും തിരുവനന്തപുരം ജില്ലാ കളക്ടർ ആയിരുന്ന വി.വി. വിജയനുമൊക്കെ ഈ കൂട്ടുകുടുംബത്തിലെ കുട്ടികളായിരുന്നു.
ചെലവഴിക്കാൻ
പറ്റാത്ത കൈനീട്ടം
കെ.എൽ. മോഹനവർമ്മ
മനസിൽ തങ്ങിനിൽക്കുന്ന ആദ്യ വിഷു ആഘോഷം നാലാം വയസിലേതാണ്. ഇന്ന് 88 വയസായി. ചെന്നിത്തലയിലാണ് സ്വദേശമെങ്കിലും അവധിക്കാലമായതുകൊണ്ട് അമ്മവീടായ ചേർത്തലയിലെ പടിഞ്ഞാറേക്കാട്ടിക്കൽ കോവിലകത്തായിരുന്നു വിഷു ആഘോഷം. അതിരാവിലെ വിഷുക്കണിയുണ്ടാകും. അതുകഴിഞ്ഞാൽ തറവാട്ടിൽ എല്ലാവരും വിഷുക്കൈനീട്ടത്തിന് കാത്തിരിക്കും. അമ്മാവനാണ് കൈനീട്ടം തരുന്നത്. നേരം പുലർന്നുകഴിയുമ്പോൾ അമ്മാവനും ഒരു സഹായിയും കൂടി കിഴക്കേക്കാട്ടിക്കൽ കോവിലകത്തുനിന്നു വന്ന് ആദ്യം മുത്തശ്ശിക്ക് ഒരു വെള്ളിനാണയം കൈനീട്ടമായി നൽകും.
പിന്നീട് കുട്ടികളെ ഓരോരുത്തരെ പേരുവിളിച്ച് നാലു ചക്രവും (ഒരുപണം), പിന്നിൽ നിൽക്കുന്ന 'അസിസ്റ്റന്റ് "രണ്ട് ചക്രവും നൽകും. അങ്ങനെ കിട്ടുന്ന ആറു ചക്രം ചെലവഴിക്കുന്നതായിരുന്നു ഏറെ പ്രയാസം. ക്ഷത്രിയന്മാരായതുകൊണ്ട് മറ്റു ജാതിക്കാരെ തീണ്ടാനും തൊടാനും പാടില്ല. അക്കാലത്ത് ചന്തയൊന്നുമില്ല. വിഷുക്കാലമാകുമ്പോൾ മിഠായി, കപ്പലണ്ടി, കമ്പിത്തിരി, പടക്കം, ബലൂൺ.... ഒക്കെ വിൽക്കാൻ ആളുകൾ വരും. പക്ഷേ, തീണ്ടലും തൊടീലുമുള്ളതുകൊണ്ട് അവരുടെ കൈയിൽ നിന്ന് മിഠായിയും കപ്പലണ്ടിയും വാങ്ങാനോ കഴിക്കാനോ പറ്റില്ല.
അതാകട്ടെ, കുട്ടികളായ ഞങ്ങൾക്ക് വലിയ വിഷമവുമാണ്. ആകെ വാങ്ങാവുന്നത് ബലൂണും പടക്കവും കമ്പിത്തിരിയും മാത്രം. അതുപോലും, താഴ്ന്നജാതിക്കാരെ തീണ്ടി അശുദ്ധമാകാതെ വേണം. എങ്ങനെയായാലും ചില കള്ളത്തരങ്ങളൊക്കെ ഒപ്പിച്ച് ഉച്ചതിരിയുമ്പോഴേക്കും കൈയിൽകിട്ടിയ പണമത്രയും ഞങ്ങൾ ചെലവാക്കും.
ഉണ്ണിയപ്പത്തിന്റെ
മണവും പടക്കവും
അഖില ഭാർഗവൻ
(ചലച്ചിത്ര നടി)
ഉണ്ണി അപ്പത്തിന്റെ മണമാണ് എനിക്ക് വിഷു. തൊടിയിൽ നിറയെ കണിക്കൊന്നയുണ്ട്. അടുത്ത വീട്ടിലെ കുട്ടികളും പൂ പറിക്കാൻ വരും. കണിയൊരുക്കിയ ഓട്ടുരുളിയിൽ നിന്നു തന്നെ അമ്മ വെള്ളിനാണയമെടുത്ത് കൈനീട്ടമായി തരും.
കൈനീട്ടം കിട്ടിയ പൈസ എണ്ണി തിട്ടപ്പെടുത്തുന്നതാണ് വിഷുക്കാലത്തെ മറ്റൊരു ഓർമ്മ. ആരാണ് കൈനീട്ടം വാങ്ങുന്നതിൽ മുന്നിലെന്ന മത്സരമായിരിക്കും ഞാനും ഏട്ടനും തമ്മിൽ.അച്ഛന്റെയും അമ്മയുടെയും കൈയിൽ നിന്ന് വിഷുക്കൈനീട്ടം മേടിച്ചുകഴിഞ്ഞാൽ അയലത്തേക്കുള്ള ഓട്ടമാണ്. അടുത്ത വീടുകളിലേക്ക് വിഷുദിവസം പായസം കൊണ്ടുക്കൊടുക്കാൻ ഏട്ടനും ഞാനും 'അടി" ആയിരിക്കും. അവിടെ നിന്ന് കൈനീട്ടം കിട്ടുമല്ലോ! വിഷു ദിവസമാണ് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്നത്. മിക്ക വിഷുവിനും അച്ഛൻ നാട്ടിലുണ്ടാവില്ല. അച്ഛൻ നാട്ടിലുള്ള വിഷു ഞങ്ങൾ അടിച്ചുപൊളിക്കും. ഇല്ലാത്തപ്പോൾ വിഷമിച്ചിട്ടുമുണ്ട്. പടക്കത്തിന്റെ ശബ്ദം ഭയങ്കര പേടിയാണ്. ഞാൻ പേടിച്ചു കരയും. ആ കരച്ചിൽ മാറ്റുന്നത് പിന്നെ പൂത്തിരിയും മത്താപ്പുമൊക്കെ കത്തിച്ചാണ്.
(പ്രേമലു സിനിമയിൽ കാർത്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി)
'പെരിയോൻ..."
തന്ന വിഷു
ജിതിൻ രാജ്
(പിന്നണി ഗായകൻ)
കുട്ടിക്കാലത്തെ വിഷു ആഘോഷം മനസിൽ മായാതെ നിൽപ്പുണ്ട്. അച്ഛനും അമ്മയും തന്ന കൈനീട്ടം, അപ്പോൾ മനസിൽ നിറയുന്ന സന്തോഷം.... അതൊന്നും ഒരിക്കലും പറഞ്ഞറിയിക്കാനാവില്ല. കണി കാണിക്കാൻ അമ്മ കണ്ണുപൊത്തി കൊണ്ടുപോകും. കണി കാണിച്ച ശേഷമാണ് കൈനീട്ടം കിട്ടുക. അമ്പതോ നൂറോ രൂപയായിരിക്കും കൈനീട്ടം. അന്ന് അത് വലിയ തുകയാണ്. അത് ഭദ്രമായി സൂക്ഷിച്ചുവയ്ക്കും.
വിഷുവിന്റെ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ മിഠായിയോ ജ്യൂസോ വാങ്ങാനാണ് ഇത് എടുക്കുക. പടക്കമില്ലാതെ വിഷുവുണ്ടോ! അച്ഛന്റെ കൂടെ പടക്കം വാങ്ങാൻ പരപ്പനങ്ങാടി ഭാഗത്തൊക്കെ പോകുമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ എല്ലാ വിഷുവിനും പടക്കം പൊട്ടിക്കും. ഇത്തവണത്തെ എന്റെ വിഷു ഒരുപാട് പ്രത്യേകത നിറഞ്ഞതാണ്. ആടുജീവിതത്തിലെ എന്റെ പാട്ട് ലോകം മുഴുവൻ ഏറ്റുപാടുന്നതു കേട്ട് മനസു നിറയുന്നു.
('ആടുജീവിതം"- സിനിമയിലെ പെരിയോനേ... എന്ന ഗാനം പാടിയത് ജിതിൻ രാജ് ആണ്)
ഓട്ട ട്രൗസറിലെ
നാണയങ്ങൾ
ജയരാജ് വാര്യർ
ലോകം മുഴുവനുമുളള മലയാളികൾ വിഷു ആഘോഷിക്കുമ്പോൾ ഞങ്ങൾ വിഷുവേലയുടെ ആരവങ്ങളിലാകും. ഞങ്ങളുടെ നാട്ടിലെ, വട്ടപ്പിന്നി ഭഗവതി ക്ഷേത്രത്തിലെ വിഷുവേല! അത് വേറെയാർക്കും വിഷുക്കാലത്ത് ഇല്ലാത്ത ആഘോഷമാണ്. അതു ഞങ്ങൾ തലേന്നുതന്നെ ആഘോഷിക്കാൻ തുടങ്ങും. ആന എഴുന്നള്ളിപ്പും പഞ്ചവാദ്യവും തായമ്പകയുമെല്ലാമുളള വിഷുദിനം.
ചെറുപ്പത്തിൽ അമ്പതു പെെസയായിരുന്നു വലിയ കെെനീട്ടം. അത് അച്ഛൻ തരും. പക്ഷേ, എന്റെ നോട്ടം ഇരുപതു പെെസയിലേക്കാണ്. സ്വർണനിറമാണ് അന്നത്തെ ഇരുപതു പെെസയ്ക്ക്. ആ നാണയത്തുട്ടിൽ താമരയുണ്ടാകും. അത് കാണാൻ തന്നെ ഭംഗിയുണ്ട്. പുത്തൻ നാണയം തിളങ്ങും. അങ്ങനെ അമ്പത് പെെസ കൊടുത്ത് ഞാൻ ഇരുപത് പെെസയുടെ നാണയം വാങ്ങും. അതൊരു കാലം. നാണയത്തിന് നിറപരമായ മൂല്യമുണ്ടായിരുന്ന കാലം!
ഇനി, ഈ നാണയങ്ങൾ കിട്ടിയാലും കുറച്ചൊക്കെ കളഞ്ഞുപോകും! ട്രൗസറിന്റെ ഓട്ടയിലൂടെ വഴിയിൽ വീണുപോകുന്നത് നമ്മളറിയില്ല. വിഷുക്കെെനീട്ടംകൊണ്ട് തികഞ്ഞില്ലെങ്കിൽ, വീണ്ടും പടക്കം വാങ്ങുന്നത് കശുഅണ്ടി കൊണ്ടുപോയി കടയിൽ വിറ്റിട്ടാണ്. അതിന്റെ സുഖമൊന്നും ഇപ്പോഴത്തെ വിഷുവിനില്ല.
തെല്ലാം ഓർക്കുമ്പോഴുളള സുഖം ഇന്നില്ല. ഇപ്പോൾ കുട്ടികൾക്ക് കൊടുക്കുന്നത് നോട്ടുകളാണ്. അഞ്ഞൂറിന്റെ കെട്ടുകളാണ് വിഷു കഴിയുമ്പോൾ അവർ കൊണ്ടുനടക്കുന്നത്. കാലത്തിന്റെ ഒരു കളി!
ഭാര്യയുടെ കൈനീട്ടം
കണ്ട് ഞാൻ ഞെട്ടി!
ടോം ജോസഫ്
(ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്ടൻ)
കുട്ടിക്കാലത്ത് കൈനീട്ടം കിട്ടാൻ എല്ലാവരെയും പോലെ കാത്തിരുന്നിട്ടുണ്ട്. അന്നൊക്കെ വിഷുവിന്റെയന്ന് ഉറക്കമെഴുന്നേറ്റാൽ കണ്ണ് പാതിയടച്ചു പിടിച്ച് അച്ഛന്റെ അടുക്കലേക്കോടും. അഞ്ചിന്റെയോ പത്തിന്റെയോ നോട്ടാണ് കൈനീട്ടം. പിന്നെ അമ്മയുടെയും മൂത്ത ചേട്ടന്റെയും അടുക്കലേക്ക്. കൈനീട്ടം കിട്ടുന്ന പണം കൂട്ടിവച്ചാണ് കളിപ്പാട്ടങ്ങൾ വാങ്ങുന്നത്. ഓർമ്മയിൽ ഇപ്പോഴും തങ്ങിനിൽക്കുന്നത് കല്യാണത്തിനു ശേഷമുള്ള ഒരു സർപ്രൈസ് വിഷുക്കൈനീട്ടമാണ്!
കല്യാണം കഴിഞ്ഞ് ആറേഴു വർഷത്തെ വിഷുക്കാലം ഇന്ത്യൻ ക്യാമ്പിലായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു വിഷുവിന് നാട്ടിലെത്തിയപ്പോൾ എനിക്ക് സർപ്രൈസായി കൈനീട്ടം നൽകാൻ ഭാര്യ (ജാനറ്റ്) പ്ളാനിട്ടു. ഭർത്താവ് വോളിബാൾ കളിക്കാരനായതുകൊണ്ട് പന്തുതന്നെ കൈനീട്ടമായി തരാനായിരുന്നു പരിപാടി. കടയിൽപോയി വാങ്ങുകയും ചെയ്തു. വിഷു ദിവസം രാവിലെ സർപ്രൈസ് ഗിഫ്റ്റ് കൈയിൽ കിട്ടിയ ഞാൻ സന്തോഷത്തോടെ ഗിഫ്റ്റ് 'അൺബോക്സ് " ചെയ്തപ്പോഴാണ് ശരിക്കും ഞെട്ടിയത്. വോളിബാൾ കളിക്കാരനായ എനിക്കുവേണ്ടി ഭാര്യ വാങ്ങിയത് ഫുട്ബാൾ! ഒരുപാടു നാൾ ആ പന്ത് ഞങ്ങളുടെ ഷോക്കേസിൽ ഇരുന്നു. പിന്നീടൊരിക്കലും ഭാര്യ കൈനീട്ടമായി പന്ത് വാങ്ങിയിട്ടില്ല. ആ ഗിഫ്റ്റ് ഷർട്ടിലേക്കു മാറി!
മറക്കാതൊരു
മുത്തശ്ശിക്കാലം
പി.എൻ. മഹേഷ് നമ്പൂതിരി
(ശബരിമല മേൽശാന്തി)
എന്റെ ചെറുപ്പത്തിൽ, ഇല്ലത്തെ മുത്തശ്ശിയാണ് വിഷുവിന് പുലർച്ചെ കാണുന്നതിനായി തലേന്നു രാത്രി കണിയൊരുക്കി വയ്ക്കുക. പൂജാമുറിയിൽ ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരി, മാങ്ങ, കൊന്നപ്പൂവ്, നാളികേരം, പഴവർഗങ്ങൾ, അഷ്ടമംഗലം, സ്വർണം, അക്ഷതം, ദീപം, നാണയങ്ങൾ.... വെളുപ്പിന് ആദ്യം മുത്തശ്ശി എഴുന്നേറ്ര് പൂജാമുറിയിൽ കയറി കണികാണും. പിന്നെ, ഓരോരുത്തരെയായി വിളിച്ച് കണി കാണിക്കും. ഉറക്കച്ചടവോടെ കണ്ണടച്ചു വരുന്ന ഞങ്ങളെ, 'ഇതിലേ... ഇതിലേ..." എന്നു പറഞ്ഞ് മുത്തശ്ശി കൂട്ടിക്കൊണ്ടുപോയി കണി കാണിക്കും. അതിനു ശേഷം സ്വർണവും നാണയവും കൈനീട്ടം തരും.
പിന്നീട് എല്ലാവരെയും കൂട്ടി മുറ്റത്തേക്കിറങ്ങി തൊഴുത്തിലെ പശുക്കളെയും, പുരയിടത്തിലെ മരങ്ങളെയും പക്ഷികളെയുമൊക്കെ കണികാണിക്കും. അഷ്ടമംഗലം അഷ്ടൈശ്വര്യ പ്രതീകമാണ്. സ്വർണം പരിശുദ്ധിയെ കുറിക്കുന്നു. ദീപം അറിവിന്റെയും കണിക്കൊന്ന സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണ്. ദശപുഷ്പം സൗഭാഗ്യത്തെയും, അലക്കിയ വസ്ത്രം ശുദ്ധമനസിനെയും നാളികേരം, വെള്ളരി, മാങ്ങ തുടങ്ങി ഫലവർഗ്ഗങ്ങൾ അഭിവൃദ്ധിയെയും അടയാളപ്പെടുത്തുന്നു.
പൂജാമുറിയിൽ ദേവസാന്നിദ്ധ്യത്തിൽ കാർണവന്മാർ ഗുരുസ്ഥാനത്തു നിന്ന് അനുഗ്രഹം നൽകും. സ്വർണവും വെള്ളിയുമൊക്കെയാണ് അന്ന് ഉള്ളംകയ്യിലേക്ക് കൈനീട്ടമായി വച്ചുതരിക. ആ കൈനീട്ടം ജീവിതത്തിലെ വലിയ നേട്ടമാണ്. എല്ലാവർക്കും ശബരിമല ശ്രീധർമ്മ ശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും അനുഗ്രഹത്തിന്റെ വിഷു ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |