കൊച്ചി: ബി.പി.സി.എൽ അമ്പലമുകൾ പ്ലാന്റിൽനിന്ന് ഗ്യാസ് സിലിണ്ടറുകളുമായി പോയ ടാങ്കർലോറി ഡ്രൈവർക്ക് തൃശൂർ കൊടകരയിൽ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ലോറി ഡ്രൈവർമാർ നടത്തിയ പണിമുടക്ക് പിൻവലിച്ചു. കുറ്റക്കാരായ രണ്ടുപേരെ കൊടകരയിലെ ഏജൻസി പുറത്താക്കിയ സാഹചര്യത്തിലും അവശ്യസർവീസ് എന്ന നിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടും കണക്കിലെടുത്താണ് സമരത്തിൽ നിന്ന് പിന്മാറിയതെന്ന് ഇടതുപക്ഷ അനുഭാവ സംഘടനയായ എൽ.പി.ജി ആൻഡ് ടാങ്ക് ട്രക്ക് വർക്കേഴ്സ് യൂണിയൻ വ്യക്തമാക്കി. ഡ്രൈവറെ മർദ്ദിച്ച തൊഴിലാളികൾ സി.ഐ.ടി.യുക്കാരാണെങ്കിലും കേസിൽ നിന്ന് പിന്നോട്ടില്ലെന്ന് ഡ്രൈവർ സംഘടന പ്രതിനിധി എം.സി. ഷിബു പറഞ്ഞു.
പണിമുടക്കിനെതുടർന്ന് കഴിഞ്ഞദിവസങ്ങളിൽ വയനാട്,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂർ, എറണാകുളം,ആലപ്പുഴ,ഇടുക്കി,കോട്ടയം ജില്ലകളിൽ ഗ്യാസ് വിതരണം മുടങ്ങിയിരുന്നു. കാലടി സ്വദേശി ശ്രീകുമാർ എന്ന ലോറി ഡ്രൈവർക്കാണ് ബുധനാഴ്ച മർദ്ദനമേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |