തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തരവേളയിൽ പ്രതിപക്ഷാംഗത്തോട് ക്ഷുഭിതനായി സ്പീക്കർ എം.ബി.രാജേഷ്. പ്രതിപക്ഷാംഗങ്ങൾക്ക് ഉപചോദ്യത്തിനുള്ള അവസരം നൽകുന്നില്ലെന്ന് റോജി എം. ജോൺ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് പരമാവധിപേർക്ക് അവസരം നൽകുന്നുണ്ടെന്നും സമ്മർദ്ദത്തിന്റെ രീതി ശരിയല്ലെന്നും സ്പീക്കർ ക്ഷുഭിതനായി പറഞ്ഞത്. വേറൊരു തരത്തിലുള്ള ഭാഷ ഉപയോഗിക്കരുതെന്നും റോജി സ്ഥിരമായി ഇത്തരം ഭാഷയാണ് ഉപയോഗിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ ഭരണകക്ഷിയംഗങ്ങൾ പ്രതിപക്ഷത്തിനെതിരെ ശബ്ദമുയർത്തിയത് ബഹളത്തിനിടയാക്കി. തുടർന്ന് ഉപചോദ്യങ്ങളുമായി ബന്ധപ്പെട്ട കണക്ക് പരിശോധിക്കാമെന്നും തർക്കം വേണ്ടെന്നും പറഞ്ഞ് സ്പീക്കർ വിഷയം അവസാനിപ്പിക്കുകയായിരുന്നു.
മന്ത്രി വി.ശിവൻകുട്ടി മറുപടി പറയുന്നതിനിടെ ചോദ്യോത്തരവേളയുടെ സമയം കഴിഞ്ഞതായി സ്പീക്കർ അറിയിച്ചു. അപ്പോഴേക്ക്,ഉത്തരം പറയാനും ചോദ്യം ചോദിക്കാനും അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരാതിപ്പെട്ടു. ഇതിന് സ്പീക്കർ മറുപടി പറയുന്നതിനിടെയാണ് വിമർശനവുമായി റോജി എം.ജോൺ എഴുന്നേറ്റത്. എല്ലാവർക്കും ഉപചോദ്യങ്ങൾക്ക് അവസരം നൽകുന്നുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ചില ചോദ്യങ്ങൾക്ക് ധാരാളംപേർ ഉപചോദ്യത്തിന് അവസരം ചോദിക്കാറുണ്ട്. ആ ഘട്ടത്തിൽ മുതിർന്ന അംഗം, കക്ഷി നേതാക്കൾ, വനിതകൾ, ചെറുപ്പക്കാർ എന്നീ പരിഗണന അനുസരിച്ചാണ് അവസരം നൽകുന്നത്. ആരെയും മനപ്പൂർവം ഒഴിവാക്കാറില്ലെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |