തിരുവനന്തപുരം: ട്രേഡ് യൂണിയൻ നേതാവായി അസാമിലെ ഒരു തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്നപ്പോൾ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ താൻ നേരിട്ട് മനസിലാക്കിയിരുന്നുവെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തേലി പറഞ്ഞു. തലസ്ഥാനത്തെ പ്രോവിഡന്റ് ഫണ്ട് റീജിയണൽ ഓഫീസിൽ നടത്തിയ ചടങ്ങിൽ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യവേയാണ് താൻ മുമ്പ് തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്നതിനെക്കുറിച്ച് മന്ത്രി പറഞ്ഞത്.
വിരമിച്ചശേഷം തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടും കാലതാമസവും മറ്റാരെക്കാളും നന്നായി തനിക്ക് അറിയാം. പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം രാജ്യത്ത് പ്രതിവർഷം 10 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി നടപ്പാക്കുന്നത് അഭിനന്ദനാർഹമാണ്. തൊഴിലാളികൾക്ക് അവരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അനന്തമായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ മാറുകയാണ്. 99 ശതമാനം അപേക്ഷകളും ഓൺലൈൻ വഴിയാക്കിയ കേരള റീജിയണെ മന്ത്രി അഭിനന്ദിച്ചു.
ജോലിയിലിരിക്കെ മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കുള്ള പ്രോവിഡന്റ് ഫണ്ട്, വിധവാ പെൻഷനുകൾ, ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന ദിവസംതന്നെ ആനുകൂല്യങ്ങൾ നൽകുന്ന 'പ്രയാസ് പദ്ധതി പ്രകാരമുള്ള പെൻഷനും വിതരണം ചെയ്തു. അഡി. സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ (കേരളം, ലക്ഷദ്വീപ്) ഒ.കെ.അനിൽ അദ്ധ്യക്ഷനായി. തിരുവനന്തപുരം റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ആശിഷ് കുമാർ, കൊല്ലം റീജിയണൽ കമ്മിഷണർ പ്രണവ്, കോട്ടയം റീജിയണൽ കമ്മിഷണർ പി.ആർ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |