തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനം ബി.ജെ.പി പ്രവർത്തകർ സംസ്ഥാനത്ത് വിപുലമായി ആഘോഷിച്ചു. സേവാ സമർപ്പൺ അഭിയാൻ എന്ന പേരിൽ ഒക്ടോബർ ഏഴ് വരെ 20 ദിവസങ്ങളിലായി സേവന, സമ്പർക്ക പരിപാടികൾക്കാണ് പാർട്ടി തുടക്കം കുറിച്ചത്.
ഇന്നലെ രാവിലെ സംസ്ഥാനത്തെ പതിനായിരത്തോളം ആരാധനാലയങ്ങളിൽ പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനു വേണ്ടി പൂജകളും പ്രാർത്ഥനകളും നടന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കാസർകോട് മധൂർ സിദ്ധിവിനായക ക്ഷേത്രത്തിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ,എം.ടി. രമേശ്,പി.സുധീർ,ജോർജ് കുര്യൻ എന്നിവർ ശബരിമല,ഗുരുവായൂർ,കൊട്ടാരക്കര ഗണപതി ക്ഷേത്രം,കുറുവിലങ്ങാട് മർത്ത മറിയം പള്ളി എന്നിവിടങ്ങളിലും വഴിപാടുകൾ നടത്തി. കുമ്മനം രാജശേഖരൻ പദ്മനാഭസ്വാമി ക്ഷേത്രത്തിലും പി.കെ കൃഷ്ണദാസ് ആറ്റുകാൽ ക്ഷേത്രത്തിലുമെത്തി പ്രധാനമന്ത്രിക്കായി പ്രാർത്ഥിച്ചു.
ജില്ലാ തലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പട്ടികജാതി കോളനികൾ, ചേരിപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സേവന പ്രവർത്തനങ്ങൾ നടത്തി. യുവമോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ ജീവിതവും ഭരണനേട്ടങ്ങളും വിശദീകരിക്കുന്ന മൂന്ന് ദിവസം നീളുന്ന പ്രദർശനം ആരംഭിച്ചു. കർഷകമോർച്ചയുടെ നേതൃത്വത്തിൽ കർഷകരെയും സൈനികരെയും ആദരിച്ചു. തിരുവനന്തപുരത്ത് പശുക്കിടാങ്ങളെ വിതരണം ചെയ്തു. മഹിളാമോർച്ച പ്രവർത്തകർ പെൺകുട്ടികളെ സുകന്യ സമൃദ്ധി യോജനയിൽ അംഗങ്ങളാക്കി. മോഹൻലാൽ,മമ്മൂട്ടി,സുരേഷ്‌ഗോപി തുടങ്ങിയ പ്രമുഖ ചലച്ചിത്രതാരങ്ങൾ നവമാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്ക് ആശംസ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |