ബംഗളൂരു: കോൺഗ്രസുകാർ നുഴഞ്ഞുക്കയറ്റക്കാർക്ക് പണം നൽകാൻ ജനങ്ങളുടെ സ്വത്ത് കൊളളയടിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. പാർട്ടിയുടെ 55 വർഷത്തെ ഭരണത്തിൽ ഇത്തരത്തിലുളള എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു. പ്രധാനമന്ത്രി രാജസ്ഥാനിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ.
അമ്മ സോണിയാ ഗാന്ധി രാജ്യത്തിനുവേണ്ടിയാണ് താലിമാല ത്വജിച്ചതെന്നും യുദ്ധ സമയത്ത് മുത്തശി ഇന്ദിരാ ഗാന്ധി സ്വർണാഭരണങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അടുത്തിടെ വാർത്താ മാദ്ധ്യമങ്ങളിൽ കേട്ടതെന്താണെന്നും അവർ വേദിയിലിരുന്ന ജനങ്ങളോട് ചോദിച്ചു.
'അവർ (ബിജെപി) പറഞ്ഞുപരത്തിയത് വികസനത്തെയോ രാജ്യത്തിന്റെ വളർച്ചയെയോക്കുറിച്ചുളള പദ്ധതികളല്ല. വെറും ഭ്രാന്തൻ സംസാരങ്ങൾ മാത്രമാണ്. കോൺഗ്രസിന് ജനങ്ങളുടെ സ്വർണവും താലിമാലയും എടുത്തുകളയാൻ താൽപര്യമുണ്ടെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷം കഴിഞ്ഞു. അതിനുശേഷം 55 വർഷം രാജ്യത്ത് ഭരണം നടത്തിയത് കോൺഗ്രസാണ്. ആരുടെയെങ്കിലും സ്വർണമോ താലിമാലയോ കോൺഗ്രസ് അപഹരിച്ചിട്ടുണ്ടോ?
യുദ്ധമുണ്ടായപ്പോൾ ഇന്ദിരാഗാന്ധിയാണ് സ്വർണം കൊടുത്ത് സഹായിച്ചത്. സോണിയ ഗാന്ധി തന്റെ താലിമാല രാജ്യത്തിനായി ത്വജിച്ചു. താലിമാലയുടെ മൂല്യം അറിയാമായിരുന്നുവെങ്കിൽ അദ്ദേഹം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തുമായിരുന്നില്ല. നോട്ട് നിരോധനം വന്നപ്പോൾ സ്ത്രീകളുടെ സ്വത്ത് മുഴുവൻ അദ്ദേഹം കൊളളയടിച്ചു. കർഷക കലാപത്തിൽ 600ഓളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അത്തരത്തിൽ മരിച്ച കർഷകരുടെ ഭാര്യമാരെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുണ്ടോ?
തിരഞ്ഞെടുപ്പിൽ ബിജെപി 400ൽ അധികം സീറ്റുകൾ നേടുമെന്നാണ് നരേന്ദ്രമോദി അവകാശപ്പെടുന്നത്. ചിലപ്പോൾ അധിക്ഷേപത്തിനിരയായിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറയാറുണ്ട്. എന്നിട്ട് മതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ലോകത്തിലെ ഏറ്റവും യോഗ്യരുളള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. നിങ്ങൾ ഈ ഭരണം അംഗീകരിക്കുന്നുണ്ടോ'- പ്രിയങ്കാ ഗാന്ധി ചോദിച്ചു.
അതേസമയം, കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പിന്നാക്ക, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണ ക്വാട്ട പിടിച്ചുപറിച്ച് മുസ്ലിം സമുദായത്തിന് നൽകാൻ ശ്രമിച്ചെന്നും ഇന്നലെ നരേന്ദ്രമോദി ആരോപിച്ചു.ഭരണഘടന മറികടന്ന് ദളിത്, പിന്നാക്ക ക്വാട്ട അട്ടിമറിച്ച് തങ്ങളുടെ വോട്ടുബാങ്കായ മുസ്ലിങ്ങൾക്ക് സംവരണം നൽകാനായിരുന്നു ശ്രമം. 2004ൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ ആന്ധ്രാപ്രദേശിൽ എസ്.സി - എസ്.ടി സംവരണം വെട്ടിക്കുറച്ച് മുസ്ലിങ്ങൾക്ക് നൽകാൻ ശ്രമിച്ചു.
രാജ്യമാകെ നടപ്പാക്കാനുള്ള പൈലറ്റ് പ്രൊജക്ട് ആയിരുന്നു ഇത്. 2004 - 2010ൽ നാലുതവണ ആന്ധ്രയിൽ മുസ്ലിംസംവരണത്തിന് ശ്രമിച്ചു. 2011ൽ രാജ്യത്താകെ നടപ്പാക്കാനും നോക്കി. സുപ്രീംകോടതി ഇടപെട്ടതിനാലാണ് നടക്കാതെ പോയത്. തങ്ങൾ അധികാരത്തിൽ വന്നപ്പോഴാണ് എസ്.സി - എസ്. ടി ക്വാട്ട വെട്ടിക്കുറച്ചുണ്ടാക്കിയ മുസ്ലിം ക്വാട്ട ഇല്ലാതാക്കിയതെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |