ചെറുതോണി: ഇടുക്കി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ടു പ്രതികൾ കുളമാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചേലച്ചുവട് സ്വദേശി തേക്കിലക്കാട്ട് ടോണി (22) കട്ടപ്പന സ്വദേശി നിബിൻ ഉപ്പുമാക്കൽ (22) എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കീഴടങ്ങിയവരെ ഇടുക്കിയിൽ കൊണ്ടുവന്നു ചോദ്യം ചെയ്യുകയാണ്. ഒളിവിലായിരുന്ന ഇവർ അഭിഭാഷകരോടൊപ്പമാണ് കീഴടങ്ങാനെത്തിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടുപ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിവൈ.എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചു. ഒന്നാം പ്രതി നിഖിൽ പൈലിയെ ബുധനാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. ധീരജിനോടൊപ്പം കുത്തേറ്റ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഴുവഞ്ചേരി പിലാപ്പറമ്പിൽ അഭിജിത്തിനെ (21) വിദഗ്ദ്ധ ചികിത്സയ്ക്ക് വീട്ടുകാർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിലെ മുറിവിൽ പഴുപ്പു കണ്ടതിനെ തുടർന്നാണ് തൃശൂരിലേക്ക് മാറ്റിയത്. അഭിജിത്തിന്റെ നെഞ്ചിലാണ് കുത്തേറ്റത്.
ധീരജിന്റെ കൊലപാതകം: കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകി
തൊടുപുഴ: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കെ.പി.സി.സിക്ക് റിപ്പോർട്ട് സമർപ്പിച്ചുവെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യപ്രതി നിഖിൽ പൈലിക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം സംസ്ഥാന നേതൃത്വം തീരുമാനിക്കും. ജോസി സെബാസ്റ്റ്യനെക്കൂടാതെ കെ.പി.സി.സി ജനറൽസെക്രട്ടറി അഡ്വ. എസ്. അശോകൻ, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് നൽകിയത്.
കെ. സുധാകരനെതിരെ കേസെടുക്കണം: ഇ.പി. ജയരാജൻ
കണ്ണൂർ: ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ ന്യായീകരിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞു. 'കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നടത്തിയ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെഞ്ചിൽ കുത്താൻ പരിശീലനം ലഭിച്ചവരെയാണ് കോൺഗ്രസ് ഭാരവാഹികളായി തിരഞ്ഞെടുക്കുന്നത്. ജനസേവനവും രാഷ്ട്രീയവുമൊന്നുമല്ല ഇപ്പോൾ യോഗ്യതയായി കണക്കാക്കുന്നത്. ധീരജിന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ആസൂത്രിതമായി നടന്ന കൊലപാതകത്തെ ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയതെന്നും ജയരാജൻ കുറ്റപ്പെടുത്തി.
എഞ്ചി. വിദ്യാർത്ഥിയുടെ കൊലപാതകം യാദൃശ്ഛികമെന്ന്
തൊടുപുഴ: ഗവ. എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം യാദൃശ്ഛികമായി സംഭവിച്ചതാണെന്ന് ഇടുക്കി ഡി. സി. സി പ്രസിഡന്റ് സി. പി. മാത്യു പറഞ്ഞു.
. എഞ്ചിനിയറിംഗ് കോളേജിനെ എസ്. എഫ്. ഐയും സി. പി. എമ്മും ചേർന്ന് പാർട്ടി ഗ്രാമമാക്കാൻ ശ്രമിച്ചുവരുകയായിരുന്നു. പ്രതിയായി ആരോപിക്കപ്പെട്ടിട്ടുള്ള യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് തന്റെ ബന്ധു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അവിടെയെത്തിയത്. വിരലിലെണ്ണാവുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരേ കാമ്പസിന് വെളിയിൽ ഉണ്ടായിരുന്നുള്ളു. അവരെ സംഘടിതരായെത്തിയ എസ്. എഫ്. ഐക്കാർ ഓടിച്ചിട്ട് മർദ്ദിച്ചപ്പോഴുണ്ടായ അനിഷ്ട സംഭവത്തിൽ കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമം സി.പി.എം നിർദ്ദേശപ്രകാരം: യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ഇടുക്കി സംഭവത്തിന്റെ പേരിൽ കേരളത്തിൽ വ്യാപകമായ ആക്രമണങ്ങൾ ഡി.വൈ.എഫ്.ഐ നടത്തുന്നത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ പറഞ്ഞു. പ്രതിസ്ഥാനത്തുള്ളവർ കുറ്റം സമ്മതിക്കാത്തത് അവരുടെ നിരപരാധിത്വത്തിന്റെ തെളിവായാണ് വിലയിരുത്തുന്നത്. പാർട്ടി അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ യാഥാർത്ഥ്യം മനസിലാകും. പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകുമ്പോൾ ഉണ്ടാകുന്ന ക്രമസമാധാന തകർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.
കെ. സുധാകരനെ തെരുവിൽ കൈകാര്യം
ചെയ്യാൻ ഇവിടെ ആണുങ്ങളുണ്ട്: കെ.പി.അനിൽകുമാർ
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കടന്നാക്രമിച്ച് കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ നേതാവും ഒഡെപെക് ചെയർമാനുമായ കെ.പി.അനിൽകുമാർ. പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ സുധാകരനെ തെരുവിലിട്ട് കൈകാര്യം ചെയ്യാൻ ഇവിടെ ആണുങ്ങളുണ്ട്. കൊലകൊല്ലിയെപ്പോലെ നടക്കുന്ന സുധാകരന്റെ കൊമ്പ് മണ്ണിൽ കുത്തിക്കും. ധീരജ് വധത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുധാകരനെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം. സുധാകരനെ ജയിലിലടച്ചില്ലെങ്കിൽ നാട്ടിൽ കലാപമുണ്ടാവും. കെ.പി.സി.സി പ്രസിഡന്റിന്റെ കഠാര നാളെ ഉമ്മൻചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ നെഞ്ചിൽ കയറില്ലെന്നും പറയാനാവില്ല. സുധാകരൻ കോൺഗ്രസിനെ വെറും ഗുണ്ടാസംഘമാക്കി മാറ്റി. കുഴൽപ്പണക്കാരെയും മണൽക്കടത്തുകാരെയുമൊക്കെ കോൺഗ്രസ് ഭാരവാഹികളാക്കി മാറ്റിയിരിക്കുകയാണ്. കണ്ണൂരിൽ മണലൂറ്റ് നടക്കുന്നത് സുധാകരന്റെ നേതൃത്വത്തിലാണ്. നിരപരാധികളുടെ ചോരയിൽ ചവിട്ടി നിന്നാണ് സുധാകരൻ കൊലയാളിയെ വെള്ള പൂശുന്നതെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |