കൊച്ചി: കാസർകോട് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി ഹെെക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹെെക്കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജിയിൽ പറയുന്നു.
വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന കുറ്റപ്പെടുത്തലിനൊപ്പം ഏഴ് വർഷം ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സർക്കാർ പറഞ്ഞു. മൂന്ന് പ്രതികൾക്കും ഹെെക്കോടതി നോട്ടീസ് നൽകി. അപ്പീൽ ഹർജി വേനലവധിക്ക് ശേഷം ഹെെക്കോടതി പരിഗണിക്കും. പ്രതികൾ പാസ്‌പോർട്ട് കെട്ടിവയ്ക്കണമെന്നും വിചാരണ കോടതി പരിധി വിട്ടു പോകരുതെന്നും ഹെെക്കോടതി നിർദേശം നൽകി.
2017 മാർച്ച് 21 നാണ് കർണ്ണാടക കുടക് സ്വദേശിയായ മൗലവി കൊല്ലപ്പെട്ടത്. പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസിൽ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (27), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിൻ (26), മൂന്നാം പ്രതി കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖിൽ എന്നിവരെ ഇന്നലെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതേവിട്ടത്.
കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ കോസ്റ്റൽ സി.ഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഏഴുവർഷമായി മൂവരും ജുഡിഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |