കൊച്ചി: ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. കൊച്ചി നെടുമ്പാശേരിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുരുത്തിശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. കൊച്ചി ചെങ്ങാമനാട് ആണ് സംഭവം നടന്നത്. കൊലപാതകത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാറിൽ നിന്ന് വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുപോയതിനുശേഷം കൊലപ്പെടുത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. 2019 അത്താണിയിൽ ഗില്ലാപ്പി എന്നറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ്. വിനുവിനെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരമുണ്ട്.
സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് കരോട്ടുപറമ്പിൽ വീട്ടിൽ ചാച്ചു എന്ന ഷിജാസ് ഷാജിയെ (27) കാപ്പ ചുമത്തി ഒൻപത് മാസത്തേയ്ക്ക് ജില്ലയിൽ നിന്ന് പുറത്താക്കി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, തൃശൂർ ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |