ബംഗളൂരു: പാറ്റശല്യം ഒഴിവാക്കാൻ വാടകവീട്ടിൽ തളിച്ചിരുന്ന കീടനാശിനി ശ്വസിച്ച് ഒൻപത് വയസുകാരിയായ മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് നിർമ്മലഗിരി മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിനു സമീപം കോമ്പിൽ രായരോത്ത് വിനോദ്കുമാർ - നിഷ ദമ്പതികളുടെ ഏക മകൾ അഹാനയാണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ്കുമാറും നിഷയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിനോദ്കുമാറും കുടുംബവും ബംഗളൂരു വസന്ത്‌നഗറിലെ മാരിയമ്മൻ കോവിലിനു സമീപമാണ് താമസിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് വീട് കീടനാശിനി തളിച്ച് വൃത്തിയാക്കണമെന്നും അതിനായി രണ്ടുദിവസത്തേക്ക് മാറിനിൽക്കണമെന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു.
അതിനാൽ വിനോദ്കുമാറും കുടുംബവും വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് പോയി. തിങ്കളാഴ്ച പുലർച്ചെ വാടകവീട്ടിൽ തിരിച്ചെത്തിയ ഇവർ യാത്രാക്ഷീണത്താൽ കിടന്നുറങ്ങി. എട്ടുമണിയോടെ മൂവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രാക്ഷീണം കാരണമാകുമെന്നാണ് ആദ്യം കരുതിയത്. പത്തുമണിയോടെ മൂവരും അവശനിലയിലായി. വിനോദ്കുമാർ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. ഇന്നലെ രാവിലെയോടെ അഹാന മരിച്ചു. വിനോദ്കുമാറും നിഷയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരനാണ് വിനോദ്കുമാർ. അവിടെ കമലബായ് ഇന്റർനാഷണൽ സ്കൂൾ നാലാം ക്ളാസ് വിദ്യാർത്ഥിനിയാണ് അഹാന. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നശേഷമേ മരണകാരണം സ്ഥിരികരിക്കാനാവൂ എന്ന് ബംഗളൂരു പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |