തൃശൂർ: കലാഭവൻ മണിയുടെ പാട്ടുകളും ജിമിക്കി കമ്മലുമെല്ലാം പാടി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ 'സൗദി പുലി'യുമെത്തിയപ്പോൾ പുലിക്കളിക്കാർക്ക് ആവേശം ഇരട്ടിച്ചു. സൗദിയിൽ നിന്നെത്തിയ ഹാഷിം അബ്ബാസാണ് പുലിക്കളി കാണാൻ തൃശൂരിലെത്തിയത്. അയ്യന്തോൾ ദേശത്തിന്റെ വെള്ളപ്പുലിയുടെ വയറിൽ ബ്രഷു കൊണ്ട് ചായം ചേർത്ത് മലയാളത്തിൽ ഹാഷിം അബ്ബാസ് ' ഞാൻ സൗദി പുലിയാ' എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും ചിരിപൊട്ടി.
പാലസ് റോഡിലെ ബിസിനസുകാരനായ ശരത് കൃഷ്ണന്റെ ക്ഷണപ്രകാരമാണ് ഹാഷിം പുലിക്കളി കാണാനെത്തിയത്. മൂന്നാമത്തെ തവണയാണ് തൃശൂരിലെത്തുന്നത്. സൗദിയിൽ ഐ.ടി കമ്പനിയിൽ എച്ച്.ആർ. കൺസൾട്ടന്റായ ഹാഷിം അറിയപ്പെടുന്ന വ്‌ളോഗറുമാണ്. ഈ മാസം ഒന്നിന് കേരളത്തിലെത്തിയതാണ്. ചേറ്റുവയിൽ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് അന്നു മുതൽ കേരളം ചുറ്റുകയായിരുന്നു. ഞായറാഴ്ച അയ്യന്തോൾ ദേശത്തിന്റെ പുലികളൊരുങ്ങിയ അയ്യന്തോൾ സ്‌കൂളിലെത്തിയ അദ്ദേഹത്തിന് ചുറ്റും എപ്പോഴും ഒരുസംഘം ആരാധകരുണ്ടായിരുന്നു. മലയാളികളുമായുള്ള ബന്ധം മൂലം നന്നായി മലയാളം പറയുന്ന ഹാഷിമിനെ എല്ലാവർക്കും ഇഷ്ടവുമായി. 'മാവേലി നാടുവാണീടും കാലം... മാനുഷരെല്ലാരും ഒന്നുപോലെ...' എന്ന പാട്ടും പുലിമടയിൽ നിന്ന് പാടി. കലാഭവൻ മണിയുടെ ആരാധകൻ കൂടിയായ ഹാഷിം 'ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..' എന്ന പാട്ട് പാടിയപ്പോൾ പുലികളായ പുലികളൊക്കെ താളം ചവിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |