തിരുവനന്തപുരം: സത്യം മൂടി വയ്ക്കാൻ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്കുള്ളതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നിൽ തുറന്ന പുസ്തകമായിരുന്നു. മനഃസാക്ഷിക്ക് നിരക്കാത്ത ഒരു പ്രവൃത്തിയും താൻ ചെയ്തിട്ടില്ല. ജനങ്ങളിൽ നിന്നും ഒന്നും ഒളിച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ പീഡനക്കേസിൽ സി.ബി.ഐ കുറ്റവിമുക്തനാക്കിയ ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. പോസ്റ്റിന്റെ പൂർണ്ണരൂപം: സോളാർ കേസിൽ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റർ ചെയ്ത 6 കേസുകളിൽ ആരോപണ വിധേയരായ മുഴുവൻ പേരെയും സി.ബി.ഐ കുറ്റവിമുക്തരാക്കി. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്കയുണ്ടായിരുന്നില്ല. ആരന്വേഷിക്കുന്നതിലും പരാതിയില്ലായിരുന്നു.
സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാർ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയെന്നാണ് ഞാൻ മനസിലാക്കുന്നത്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തു കൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സർക്കാർ ഉത്തരവിട്ടതെന്നറിയില്ല. ഏതായാലും പെരിയ കൊലക്കേസും മട്ടന്നൂർ ഷുഹൈബ് വധക്കേസും സി.ബി.ഐ അന്വേഷിക്കാതിരിക്കാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സർക്കാർ, സോളാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതിൽ അത്ഭുതമുണ്ട്. വെള്ളക്കടലാസിൽ എഴുതി വാങ്ങിയ പരാതിയിന്മേൽ പൊലീസ് റിപ്പോർട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നൽകിയതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയകരമാണ്.
സോളാർ കേസിൽ ഭരണ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യാൻ നീങ്ങിയ അവസരത്തിൽ ഞാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അതിനാൽ മുൻകൂർ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും നിയമോപദേശം ലഭിച്ചു. എന്നാൽ, കള്ളക്കേസിൽ കുടുക്കി ആറസ്റ്റ് ചെയ്യുന്നങ്കിൽ അതിനെ നേരിടാനാണ് ഞാനും കേസിൽ പ്രതിയാക്കപ്പെട്ട സഹപ്രവർത്തകരും തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം സർക്കാർ ഉപേക്ഷിച്ചത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ സംശയത്തിന്റെ മുൾമുനയിൽ നിറുത്തുന്നതും, കളങ്കിതമായി മുദ്ര കുത്തുന്നതും ശരിയാണോയെന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |