പാലക്കാട്: സമാധാന ജീവിതത്തിനു വെല്ലുവിളി ഉയർത്തി, പകരത്തിന് പകരം കൊല്ലുന്ന രാഷ്ട്രീയപ്പകയിൽ വീണ്ടും രണ്ടു ജീവനുകൾ 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞതുകണ്ട് പകച്ചുനിൽക്കുകയാണ് കേരളം. അക്രമങ്ങൾ വ്യാപിക്കാതിരിക്കാൻ പാലക്കാട് നഗരം പൊലീസിന്റെ നിയന്ത്രണത്തിലായി. ജില്ലയിൽ ഒരാഴ്ച നിരോധനാജ്ഞ ഏർപ്പെടുത്തി.
പാലക്കാട് എലപ്പുള്ളി ഗ്രാമത്തിൽ നോമ്പിക്കോടുവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ ജുമുഅ പ്രാർത്ഥന കഴിഞ്ഞ് ഒന്നര മണിയോടെ പിതാവുമായി ബൈക്കിൽ മടങ്ങുകയായിരുന്ന പോപ്പുലർ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ (45) കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.ഇതിനു തിരിച്ചടിയായി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് നഗരത്തിലെ എസ്.കെ.എസ് ഓട്ടോ കൺസൾട്ടിംഗ് സ്ഥാപനത്തിൽ കയറി അതിന്റെ ഉടമയും ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖുമായ ശ്രീനിവാസനെ (45)വെട്ടിക്കൊന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ഒരു മുൻകരുതലും ഇവിടെയുണ്ടായില്ലെന്നാണ് സംഭവം വ്യക്തമാക്കുന്നത്. ആലപ്പുഴയിൽ നാലു മാസം മുമ്പ് സമാനമായ രീതിയിലാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെയും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്തിന്റെയും ജീവൻ പൊലിഞ്ഞത്.
സുബൈർ വധത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. പാറ എലപ്പുള്ളി, കുപ്പിയോട്, അബൂബക്കറിന്റെ മകനാണ് സുബൈർ.പാലക്കാട് ജില്ലാ ആശുപത്രയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വിലാപയാത്രയായി വീട്ടിൽ എത്തിച്ചശേഷം വൈകുന്നേരം അഞ്ചരയോടെ എലപ്പുള്ളി എറാഞ്ചേരി ജമാ അത്തുപള്ളിയിൽ കബറടക്കി.
. ഉമ്മ: നബീസ. ഭാര്യ: സീനത്ത്. മക്കൾ: സൂഹൈദ്, സഹദ്, സജാദ്.
മൂത്താന്തറ ആരപ്പത്ത് വീട്ടിൽ അനന്തകൃഷ്ണന്റെയും ഇന്ദ്രാണിയുടെയും മകനാണ് ശ്രീനിവാസൻ.
മൃതദേഹം ജില്ലാ ആശുപത്രിയിലാണ്. ഇന്ന് പോസ്റ്റുമാേർട്ടം നടത്തിയശേഷം സംസ്കാരം നടത്തും.
ഭാര്യ: ഗോപിക കർണകിയമ്മൻ എച്ച്.എസ്.എസിലെ അദ്ധ്യാപികയാണ്. മകൾ: നവനീത (ഏഴാംക്ലാസ് വിദ്യാർത്ഥിനി, ലയൺസ് സ്‌കൂൾ). സഹോദരങ്ങൾ: ശെൽവരാജ്, പ്രസാദ്.
സുബൈറിന് അമ്പതിലേറെ വെട്ട്
#കഴുത്തിനും കൈയ്ക്കും കാലിനും ആഴത്തിൽ മുറിവ്
#കാെലയാളി സംഘത്തിൽ അഞ്ചുപേർ
#ബൈക്കിന് അഭിമുഖമായി വന്ന ഹൂണ്ടായി ഇയോൺ കാർ ഇടിച്ചിട്ടു. അതിൽ ഉണ്ടായിരുന്നത് രണ്ടുപേർ.
#ബൈക്കിന് പിന്നിൽ നിന്നുവന്ന മാരുതി ആൾട്ടോ കാറിൽ വന്ന മൂന്നുപേർ ഇറങ്ങി കാലിൽ വെട്ടി.കഴുത്തിലും കൈകളിലും തുടരെത്തുടരെ വെട്ടി.
# ഇയോൺ കാറിന്റെ മുന്നിലെ ചക്രം കേടായതിനാൽ അഞ്ചുപേരും മാരുതി ആൾട്ടോ കാറിൽ രക്ഷപ്പെടുകയായിരുന്നു.
#ഇയോൺ കാർ നേരത്തെ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണ്.
#മരണം ഉറപ്പാക്കിയശേഷമാണ് അക്രമിസംഘം സ്ഥലംവിട്ടതെന്ന് സുബൈറിന്റെ പിതാവ്
ശ്രീനിവാസന് ദേഹമാകെ വെട്ട്
# രണ്ട് ബൈക്കിലും ഒരു സ്‌ക്കൂട്ടറിലുമായി അക്രമികൾ എത്തിയത്
#പിന്നിലിരുന്ന മൂന്നുപേരും കടയിലേക്ക് ഓടിക്കയറി
# ആദ്യവെട്ട് കാലിൽ.കടയിൽ ഉണ്ടായിരുന്നയാൾ പുറത്തേക്ക് ഓടി
# നിലത്തുവീണ ശ്രീനിവാസനെ കൈകളിലും വയറ്റിലും തലയിലും വെട്ടി
# അക്രമികൾ വന്ന വാഹനങ്ങളിൽ രക്ഷപ്പെട്ടു
# സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |