തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി
ഉയർത്തിയതിൽ പ്രതിപക്ഷത്തിന് പുറമെ ഇടതു യുവജനസംഘടനകളും എതിർപ്പറിയിച്ചതോടെ, സർക്കാർ പ്രതിരോധത്തിൽ.
യു.ഡി.എഫും, ബി.ജെ.പിയും സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തി.
സർക്കാർ സർവീസിലും പെൻഷൻ പ്രായം അറുപതാക്കാനുള്ള നീക്കത്തിന്റെ ചവിട്ടുപടിയായി ഇതിനെ ചിത്രീകരിക്കുകയാണ് പ്രതിപക്ഷം. അതേ സമയം, ഈ ആവശ്യത്തിനായി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ സമ്മർദ്ദമുയർത്തുകയുമാണ്.
അഭ്യസ്തവിദ്യരായ യുവാക്കളേറെയുള്ള കേരളത്തിൽ പൊതുമേഖലയിലടക്കം പെൻഷൻ പ്രായമുയർത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇടത് യുവജന സംഘടനകൾ. എ.ഐ.വൈ.എഫ് സർക്കാർ തീരുമാനത്തെ കടന്നാക്രമിച്ചപ്പോൾ,
ഡി.വൈ.എഫ്.ഐ സർക്കാരിനെ തള്ളിപ്പറയാതെ കരുതലോടെയാണ് എതിർപ്പറിയിച്ചത്. തൊഴിലില്ലായ്മാ പ്രശ്നത്തിൽ യുവജനവികാരം എതിരായാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലടക്കം തിരിച്ചടിയാകുമെന്നാണ് ഇടത് യുവജന സംഘടനകൾ കരുതുന്നത്. യുവജനങ്ങളിൽ ഇടതുപക്ഷത്തിനുള്ള സ്വാധീനം കുറയ്ക്കാനിടയാക്കുന്ന തീരുമാനമായി ഇത് മാറിയേക്കുമെന്ന ആശങ്കയുമുണ്ട്. ഇതിനെ സർക്കാരിനെതിരെ രാഷ്ട്രീയായുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതും യുവജന മനസ്സറിഞ്ഞാണ്.
മുന്നണി ചർച്ച
ചെയ്തില്ലെന്ന്
നയപരമായ കാര്യം മുന്നണിയിൽ ആലോചിക്കാതെ തീരുമാനിച്ചെന്ന അതൃപ്തി സി.പി.ഐക്കുള്ളതായി സൂചനയുണ്ട്. എ.ഐ.വൈ.എഫിന്റെ എതിർപ്പ് അതിന്റെ പ്രതിഫലനമാണ്. അതേസമയം, സംസ്ഥാനത്തിപ്പോൾ തന്നെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം അറുപതാണെന്ന് ധന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അത്
ഏകീകരിക്കുകയാണുണ്ടായത്.
പെൻഷൻ പ്രായ വർദ്ധനയ്ക്കെതിരെ
ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്
തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിൽ വിയോജിപ്പ് പരസ്യമാക്കി ഇടത് യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും. തീരുമാനം പിൻവലിക്കണമെന്ന് രണ്ട് സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടു.
പെൻഷൻ പ്രായം അറുപതാക്കിയത് അംഗീകരിക്കാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സർക്കാരിന് ചെറുപ്പക്കാരോട് വിവേചനമില്ലെന്നും, അനുഭാവപൂർണമായ സമീപനമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. 122 പൊതുമേഖലാസ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിറ്റി എന്നിവയിലൊഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കും. സേവന, വേതനവ്യവസ്ഥകൾ ഏകീകരിക്കുന്നതിൽ വിയോജിപ്പില്ല. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിലനിൽക്കെ, തീരുമാനം യുവജന വിരുദ്ധമാവും. രാജ്യത്ത് പലയിടത്തും പെൻഷൻ പ്രായം 60 വയസ്സാണ്. പക്ഷേ, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ അതാലോചിക്കാനാവില്ല. അത്രമാത്രം ഉദ്യോഗാർത്ഥികൾ അവസരം കാത്ത് പുറത്തുനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കിയത് അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. തീരുമാനം യുവജനദ്റോഹമാണ്. തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായേ ഇതിനെ കണക്കാക്കാനാവൂ. പെൻഷൻ പ്രായം വർദ്ധന ഇടതുജനാധിപത്യ മുന്നണിയുടെ നയമല്ലെന്നിരിക്കെ, തീരുമാനം അത്യന്തം പ്രതിഷേധാർഹമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും പ്രസ്താവിച്ചു.
പെൻഷൻ പ്രായം ഉയർത്തൽ
വഞ്ചന: പ്രതിപക്ഷ നേതാവ്
കൊച്ചി: പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടോ ചർച്ച ചെയ്യാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്നും സർക്കാർ സർവീസിലും പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കത്തിന്റെ തുടക്കമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ചെറുപ്പക്കാരെ നിരാശരാക്കുന്ന തീരുമാനത്തിനെതിരെ യു.ഡി.എഫ് യുവജനസംഘടനകൾ സമരരംഗത്തിറങ്ങും.
ഡി.വൈ.എഫ്.ഐയും ഇടതു യുവജനസംഘടനകളും നിലപാട് വ്യക്തമാക്കണം. യു.ഡി.എഫ് സർക്കാർ പെൻഷൻ പ്രായം 56 ആക്കാൻ തീരുമാനിച്ചപ്പോൾ തെരുവിൽ സമരം നടത്തിയവരാണ് ഒറ്റയടിക്ക് 60 ആക്കിയത്.
അതൃപ്തി വാർത്ത അസത്യം
ഗവർണർ വിഷയത്തിൽ കേരള നേതാക്കളുടെ നിലപാടിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന് അതൃപ്തിയുണ്ടെന്ന വാർത്ത ഡൽഹിയിലെ ചില മാദ്ധ്യമ പ്രവർത്തകർ ശൂന്യതയിൽ നിന്നു സൃഷ്ടിച്ചതാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സീതാറാം യെച്ചൂരിയും തമ്മിൽ സംസാരിക്കാത്ത കാര്യങ്ങളാണ് ചിലർ വാർത്തയാക്കിയത്. ഭരണഘടനാ വിരുദ്ധമായി ഗവർണർ പ്രവർത്തിച്ചാൽ കോൺഗ്രസ് എതിർക്കും. കോൺഗ്രസ് നിലപാട് വിഷയാധിഷ്ഠിതമാണ്. സി.പി.എം സംഘടിപ്പിക്കുന്ന സമരം സുപ്രീംകോടതി വിധിക്കെതിരാണെന്നും സതീശൻ പറഞ്ഞു.
പെൻഷൻപ്രായം ഉയർത്തൽ
യോജിക്കാനാവില്ല:കെ.സുധാകരൻ
'യുവതലമുറയുടെ ആശങ്ക പരിഗണിക്കാതെ പെൻഷൻ പ്രായം ഉയർത്തുന്നതിനോട് യോജിക്കാനാവില്ല.യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കണമെന്നാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അഭിപ്രായം'
- കെ.സുധാകരൻ എം.പി,
കെ.പി.സി.സി പ്രസിഡന്റ്
പെൻഷൻ പ്രായം ഉയർത്തൽ
വഞ്ചന: കെ. സുരേന്ദ്രൻ
'പെൻഷൻ പ്രായം ഉയർത്തിയ പിണറായി സർക്കാരിന്റെ നടപടി വഞ്ചനയാണ്. കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിത്. കേരളത്തിലെ യുവജനങ്ങളോട് ഇടത് സർക്കാരിന്റെ പരസ്യ യുദ്ധപ്രഖ്യാപനമാണ് ഇത്'.
-കെ.സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
പെൻഷൻപ്രായം ഉയർത്തൽ യുവാക്കളുടെ
ചിറകരിയാൻ:ചെന്നിത്തല
'ഒന്നര ലക്ഷത്തോളം യുവതീയുവാക്കളുടെ ചിറകരിയുന്ന പെൻഷൻ പ്രായം ഉയർത്തൽ തീരുമാനം ഉടൻ പിൻവലിക്കണം. ദീർഘവീക്ഷണമില്ലാത്ത ഈ തീരുമാനം യുവതീയുവാക്കളുടെ സർക്കാർ ജോലിയെന്ന സ്വപ്നം തല്ലിക്കെടുത്തുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 ആക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ'.
-രമേശ് ചെന്നിത്തല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |