തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളിൽ അറുപതാക്കിയതിന് പിന്നാലെ, സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആയി ഉയർത്താൻ ആലോചന. വിരമിക്കൽ ആനുകൂല്യം നൽകാനുള്ള 4000 കോടി രൂപ ഇതിലൂടെ അടുത്ത സാമ്പത്തിക വർഷം ലാഭിക്കാമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്.
20,000ത്തോളം പേരാണ് ഓരോവർഷവും വിരമിക്കുന്നത്. ഫുൾ സർവീസുള്ള താഴ്ന്ന തസ്തികയിലെ ജീവനക്കാരന് ഗ്രാറ്റുവിറ്റിയും പെൻഷൻ ആനുകൂല്യങ്ങളും നൽകാൻ 20 ലക്ഷം രൂപ വേണം. ഉയർന്ന തസ്തികയിൽ ഇത് 50 ലക്ഷമാവും. ശമ്പളവും പെൻഷനും നൽകാൻ മാസം തോറും രണ്ടായിരം കോടി രൂപ വായ്പയെടുക്കുന്ന സർക്കാരിന്, പെൻഷൻ പ്രായം കൂട്ടൽ ആശ്വാസമാവും. എന്നാൽ, ഇതിന് ഇടതു മുന്നണിയിൽ
അനുകൂല തീരുമാനമുണ്ടാകേണ്ടതുണ്ട്. യുവജന സംഘടനകളുടെ രോഷവും സർക്കാരിന് നേരിടേണ്ടി വരും.
മറ്റു സംസ്ഥാനങ്ങളിലെല്ലാം ഉയർന്നതായതിനാൽ, സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57ആയി ഉയർത്തണമെന്നാണ് കെ. മോഹൻദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശ. കേരളത്തിലെ ആയുർദൈർഘ്യം പരിഗണിക്കുമ്പോൾ 56 വയസിലെ വിരമിക്കൽ നേരത്തേയാണ്. പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ, ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ, ആർജ്ജിതാവധി എന്നിവയ്ക്കുള്ള പണച്ചെലവ് പ്രാരംഭ ഘട്ടത്തിൽ ലാഭിക്കാം.
5.15 ലക്ഷം സർക്കാർ ജീവനക്കാരിൽ 1.48 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ്. ഇവരുടെ പെൻഷൻ പ്രായം 60 ആണ്. ശേഷിക്കുന്ന 3.67ലക്ഷം ജീവനക്കാർക്കാണ് പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ ഗുണം കിട്ടുക. പങ്കാളിത്ത പെൻഷനിലൂടെ, പത്തുവർഷത്തിനുള്ളിൽ അൻപത് ശതമാനം പേരുടെയും, ഇരുപത് വർഷത്തിനുള്ളിൽ മുഴുവൻ ജീവനക്കാരുടേയും പെൻഷൻ പ്രായം അറുപതാവും. സർവകലാശാലകളിലും ആരോഗ്യവകുപ്പിനു കീഴിലുള്ള ഡോക്ടർമാർക്കും അറുപതാണ് വിരമിക്കൽ പ്രായം. മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് 62 ഉം.
പെൻഷൻ പ്രായം:
■തമിഴ്നാട്- 60
■കർണാടകം-60
■ആന്ധ്രാപ്രദേശ്-62
■തെലങ്കാന-61
■മഹാരാഷ്ട്ര-60
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |