തിരുവനന്തപുരം: ഡിസംബർ പത്ത് മുതൽ ആരംഭിക്കുന്ന സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങളിൽ 14 ജില്ലകളിലും പാർട്ടി പോളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഇതിന് പുറമേ, ജില്ലാ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകാൻ കേരളത്തിൽ നിന്നുള്ള മറ്റ് മൂന്ന് പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുടെ സംഘത്തെ നിയോഗിക്കാനും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഒരു സെക്രട്ടേറിയറ്റംഗം മൂന്ന് മുതൽ നാല് വരെ സമ്മേളനങ്ങളിൽ പങ്കെടുക്കും. പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർക്ക് വിവിധ ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനായി മേഖലകൾ തിരിച്ചു നൽകിയിട്ടുണ്ട്.
പാർട്ടി കോൺഗ്രസ് നടക്കേണ്ട കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. മുഖ്യമന്ത്രിക്ക് പുറമേ കോടിയേരി ബാലകൃഷ്ണനും ഇവിടെ പങ്കെടുക്കും. ജില്ലാ കമ്മിറ്റികൾ വരെയുള്ള ഘടകങ്ങളിൽ 75 വയസ് പ്രായപരിധി കർശനമാക്കുന്നതോടെ യുവപ്രാതിനിധ്യം ജില്ലാ കമ്മിറ്റികളിൽ ഉയരും. നാല്പത് വയസിന് താഴെയുള്ളവർക്ക് കാര്യമായ പരിഗണന നൽകാൻ നിർദ്ദേശമുണ്ട്. ഇപ്പോൾ നടന്നുവരുന്ന ഏരിയാ സമ്മേളനങ്ങളിൽ രൂപീകരിക്കപ്പെടുന്ന പുതിയ കമ്മിറ്റികളിലുൾപ്പെടെ സ്ത്രീപ്രാതിനിധ്യം പത്ത് ശതമാനം ഉറപ്പുവരുത്താനും നിർദ്ദേശമുണ്ട്. ജില്ലാ കമ്മിറ്റികളിലും അതുണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റുകളിൽ ഒരു വനിതയെങ്കിലും നിർബന്ധമായി ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്. ലോക് താന്ത്രിക് ജനതാദളിലെ തർക്കം സി.പി.എം ചർച്ച ചെയ്തില്ല. എന്നാൽ, മന്ത്രിസ്ഥാനമെന്ന അവരുടെ ആവശ്യം അടഞ്ഞ അദ്ധ്യായമാണെന്നാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |