കോഴിക്കോട്: പുതിയൊരു കേരളം എന്ന ലക്ഷ്യത്തോടെയുള്ള വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്നവർക്കു മുന്നിൽ മുട്ടുമടക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ മുന്നോട്ടുള്ള കുതിപ്പിന് വേഗം കൂട്ടുന്നതിൽ വിട്ടുവീഴ്ചയില്ല. നിക്ഷിപ്ത താത്പര്യക്കാർ ഏതെല്ലാം രീതിയിൽ ശ്രമിച്ചാലും കീഴടങ്ങാതെ മുന്നോട്ടുനീങ്ങും. ഇനി ഒരു വികസന പ്രവർത്തനവും അനുവദിക്കില്ലെന്ന നിലപാടാണ് യു.ഡി.എഫ് - ബി.ജെ.പി - ജമാഅത്തെ ഇസ്ലാമി കൂട്ടിന്റേത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ അനുഭവത്തിലാണ് ഈ നിഷേധാത്മക സമീപനം. ജനങ്ങൾ ഒന്നടങ്കം സർക്കാരിന്റെ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നുണ്ട്. ഇത് കാണാനും തിരിച്ചറിയാനും സാധിക്കണം.
വർഗീയ തീവ്രവാദ ശക്തികളുടെ നീക്കങ്ങൾക്കൊപ്പം കോൺഗ്രസും കൂട്ടുചേരുകയാണ്. ധീരജിന്റെ കൊല ഇതാണ് വ്യക്തമാക്കുന്നത്. മരണം ഇരന്നുവാങ്ങിയെന്ന കോൺഗ്രസ് നേതാവിന്റെ വാക്ക് അക്രമത്തെ തള്ളിപ്പറയുന്നില്ലെന്നതിന്റെ സൂചനയാണ്. ധീരജ് വധക്കേസിലെ മുഴുവൻ കുറ്റവാളികളെയും പിടികൂടും.
കോൺഗ്രസ് ഒരിക്കലും ബി.ജെ.പിക്ക് ബദലാവുന്നില്ല. മതാധിഷ്ഠിതരാഷ്ട്രം എന്ന സംഘപരിവാർ നിലപാടിനോട് സമരസപ്പെടുകയാണ് കോൺഗ്രസും. ഇടതുപക്ഷത്തിനൊപ്പം പ്രാദേശിക കക്ഷികളും മതനിരപേക്ഷ ശക്തികളും ചേർന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാനാകുമെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |