തിരുവനന്തപുരം: എത്ര എതിർപ്പുണ്ടായാലും സിൽവർ ലൈൻ പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വില്ലേജ്തല ജനകീയ സമിതികളുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട വില്ലേജ് ഓഫീസിൽ നിർവഹിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഏതെല്ലാം തരത്തിൽ ചിലർ തടയാൻ ശ്രമിച്ചാലും പദ്ധതി നടപ്പാക്കിയേ സർക്കാർ അടങ്ങൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിന്റെ വികസനത്തിനൊപ്പമാണ് സർക്കാർ നിൽക്കുന്നത്. 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പറഞ്ഞപ്പോൾ ഇതിന് പണം എവിടെയെന്ന് ചോദിച്ച് ചിലർ പരിഹസിച്ചു. കിഫ്‌ബി വഴി 70,000 കോടിയുടെ പദ്ധതിയ്‌ക്ക് അനുമതി നൽകിക്കഴിഞ്ഞു. ഇതെല്ലാം നാടിന്റെ അഭിവൃദ്ധിയ്ക്കും വരും തലമുറയ്ക്കും വേണ്ടിയാണ്.
ജനങ്ങളുടെ ദൈനംദിന ജീവിതവുമായി അഭേദ്യമായ ബന്ധമാണ് വില്ലേജ് ഓഫീസുകൾക്കുള്ളത്.സാങ്കേതികതയിലും മറ്റ്കാര്യങ്ങളിലും റവന്യൂവകുപ്പിനെ നവീകരിച്ചതിലൂടെ കാര്യക്ഷമത കൂടുതൽ ഉയർത്താനായി. ഇത്തരത്തിലുള്ള നടപടികളുടെ തുടർച്ചയാണ് വില്ലേജുതല സമിതികൾ. ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് റവന്യൂ ഉദ്യോഗസ്ഥരും ജനങ്ങളും ചർച്ചയിലൂടെ പരിഹാരം കാണുന്ന തരത്തിലാണ് സമിതി പ്രവർത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ എം.എൽ.എ വി.കെ. പ്രശാന്ത്,ജില്ലാ കളക്ടർ നവജ്യോത് ഖോസ, സബ് കളക്ടർ എം.എസ് മാധവികുട്ടി, ലാൻഡ് റവന്യു കമ്മിഷണർ കെ.ബിജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |