തിരുവനന്തപുരം: രാജ്യത്ത് കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് പരിരക്ഷയൊരുക്കുന്ന പി.എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്നു രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്ന് 112 കുട്ടികൾക്കാണ് സഹായം ലഭിക്കുക. സംസ്ഥാനത്ത് അതത് ജില്ലാ കളക്ടറേറ്റുകളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. തിരുവനന്തപുരം കളക്ടറേറ്റിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുക്കും.
കേരളത്തിലെ 112 കുട്ടികളിൽ 93 പേർ 18 വയസിന് താഴെയുള്ളവരാണ്. 19പേർ അതിന് മുകളിലും. പതിനെട്ടിന് താഴെയുള്ളവരിൽ കൂടുതൽ മലപ്പുറം, തൃശൂർ ജില്ലകളിൽ. പതിനെട്ടിന് മുകളിലുള്ളവരിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തു നിന്നും. ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപ സഹായധനം ഉൾപ്പെടെ നൽകുന്ന പദ്ധതിയാണിത്. കുട്ടികൾക്ക് ഗവൺമെന്റ് സ്‌കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് സ്‌കൂൾ ഫീസ് മടക്കി നൽകും. പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും.
പദ്ധതി ആനുകൂല്യങ്ങൾ
ആറുവയസിന് താഴെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ
വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം
18 മുതൽ 23 വയസുവരെയുള്ള കുട്ടികൾക്ക് മാസംതോറും സ്‌റ്റൈപന്റ്
23 വയസിൽ എത്തുമ്പോൾ മൊത്തം പത്തുലക്ഷം രൂപ സഹായം
സംസ്ഥാനങ്ങളുടെ വകയായി 50,000 രൂപ എക്‌സ് ഗ്രേഷ്യാ സഹായം
വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും, പലിശ പി.എം കെയേഴ്സിൽ നിന്നും അടയ്ക്കും
കർഷകരുമായിപ്രധാനമന്ത്രിയുടെ ആശയവിനിമയം നാളെ
തിരുവനന്തപുരം: കർഷകരുമായും മറ്റ് ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തുന്നതിന്റെ സംസ്ഥാനതല പരിപാടി തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിൽ (സി.ടി.സി.ആർ.ഐ) നാളെ രാവിലെ 9.30ന് നടക്കും. കേന്ദ്ര ഗവണ്മെന്റിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി വെബ്കാസ്റ്റിലൂടെ ആശയവിനിമയം നടത്തുന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും സംബന്ധിക്കും. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ഡോ. ത്രിലോചൻ മൊഹപാത്ര, സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. എം.എൻ. ഷീല തുടങ്ങിയവർ പങ്കെടുക്കും.
ഉച്ച തിരിഞ്ഞു നടക്കുന്ന സാങ്കേതിക സെഷനിൽ കാർഷിക മേഖലയുടെ വികസനത്തിനായുള്ള കേന്ദ്ര സംസ്ഥാന പദ്ധതികൾ, സംയോജിത കൃഷി രീതികൾ, ഉഷ്ണമേഖലാ കിഴങ്ങുവർഗങ്ങൾക്കുള്ള നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ളാസെടുക്കും.
കർഷകസംഗമവും കൃഷിയിട സന്ദർശനവും പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |