തലശേരി : കടൽപ്പാലം കാണാനെത്തിയ ദമ്പതികളെ തലശ്ശേരി പൊലീസ് ആക്രമിച്ച സംഭവത്തിൽ കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് മെഡിക്കൽ രേഖകളിൽ പറയുന്നു. തങ്ങളെ ആക്രമിച്ചെന്ന പൊലീസ് വാദം ഇതോടെ പൊള്ളയാണെന്ന് വ്യക്തമായി.
ഇടത് കണ്ണിന് താഴെ ചതവേറ്റ് രക്തം കല്ലിച്ച നിലയിലാണ്. ഇടത് കാലിനും വലതു മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈക്ക് ചതവുംഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി.ഇതു ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ.
അതേ സമയം റിമാൻഡിൽ കഴിയുന്ന പ്രത്യുഷിന്റെ ജാമ്യാപേക്ഷയിൽ തലശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്‌തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് മേഘ ആരോപിച്ചിരുന്നു. പൊലീസിനെ ആക്രമിച്ചെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും വകുപ്പുകൾ ചുമത്തിയാണ് പ്രത്യുഷിനെതിരെ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |