തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് സ്‌ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രതിഷേധം. എല്ലാ ജില്ലകളിലും ഡിഎംഒ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകൾ മാർച്ച് നടത്തി. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ചെയ്‌തവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശിയതിനെത്തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. വീണ്ടും ബാരിക്കേഡിന് മുന്നിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ സംഘടിച്ചു.
കൊല്ലം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കണ്ണൂരിലെ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ ഓഫീസിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്‌തു. കണ്ണൂർ - തളിപ്പറമ്പ് ദേശീയപാത പ്രവർത്തകർ ഉപരോധിച്ചു. സംഘർഷത്തിൽ തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രജീഷിന്റെ തലയ്‌ക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |