തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഇന്ന് ഉച്ചയോടെയാണ് രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡുപയോഗിച്ച് പ്രതിഷേധം തടയാൻ ശ്രമിച്ചു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോവാൻ തയ്യാറാവാതെ പ്രതിഷേധക്കാർ സ്ഥലത്ത് തുടരുകയായിരുന്നു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ ബാരിക്കേടിന് മുകളിൽ കയറി നിന്നും ഇരുന്നു പ്രതിഷേധിക്കുകയായിരുന്നു.
രാജ്‌ഭവന് ചുറ്റും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ടാങ്കിലെ വെള്ളം കഴിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കാനാവാത്ത സാഹചര്യത്തിലാണ് പൊലീസ്. നിലവിൽ കണ്ണീർ വാതകം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. പ്രവർത്തകർ പിരിഞ്ഞുപോവാത്ത സാഹചര്യത്തിലാണ് ടിയർ ഗ്യാസ് പ്രയോഗിക്കാനുള്ള തീരുമാനം. എന്നാൽ മുന്നറിയിപ്പ് വന്നിട്ടും പിരിഞ്ഞുപോവാതെ മാർച്ച് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |