തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ബിരുദതല പ്രാഥമിക പൊതുപരീക്ഷ ഒക്ടോബർ 22 ന് തുടങ്ങും. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന പ്രാഥമിക പരീക്ഷയിൽ 5,35,390 പേർ പരീക്ഷയെഴുതും. ഓരോ പരീക്ഷയ്‌ക്കും ശരാശരി 1.78 ലക്ഷം പേരുണ്ട്. 40 കാറ്റഗറികളിലെ തസ്തികകളാണ് ബിരുദതല പ്രാഥമിക പരീക്ഷയ്ക്കായി കണ്ടെത്തിയത്. കമ്പനി/ബോർഡ്/കോർപ്പറേഷൻ അസിസ്റ്റന്റ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, ബിവറേജസ് കോർപ്പറേഷൻ അസിസ്റ്റന്റ്, വാട്ടർ അതോറിട്ടിയിലും ജനറൽ സർവീസിലും ഡിവിഷണൽ അക്കൗണ്ടന്റ് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.
2019 മുതലുള്ള വിജ്ഞാപനങ്ങളിലെ അപേക്ഷകൾ തരംതിരിച്ച് പൊതുപരീക്ഷയ്‌ക്ക് തിരഞ്ഞെടുത്തു. 24 ലക്ഷത്തോളം അപേക്ഷകളാണുണ്ടായിരുന്നത്. പരീക്ഷയെഴുതുമെന്ന് 19 ലക്ഷത്തോളം അപേക്ഷകർ ഉറപ്പ് നൽകി. ഇവ ക്രമീകരിച്ചപ്പോൾ പൊതുവായി 5.35 ലക്ഷം അപേക്ഷകരുണ്ടെന്ന് കണ്ടെത്തി. അവർക്കാണ് മൂന്ന് ഘട്ടമായി പരീക്ഷ നടത്തുന്നത്.
ഏറ്റവും കൂടുതൽ അപേക്ഷകർ കമ്പനി/ബോർഡ്/കോർപ്പറേഷൻ അസിസ്റ്റന്റിനാണ്. പരീക്ഷയ്‌ക്കുള്ള വിശദമായ സിലബസ് പി.എസ്.സി പ്രസിദ്ധീകരിച്ചിരുന്നു. നൂറ് മാർക്കിനുള്ള ഒ.എം.ആർ പരീക്ഷയാണിത്. ഭാഷാ വിഭാഗം ചോദ്യങ്ങളൊഴികെ മറ്റുള്ളവ ഇംഗ്ലീഷിലും മലയാളം/തമിഴ്/കന്നഡ മാദ്ധ്യമത്തിലുമാണ്. ഉച്ചയ്‌ക്ക് 1.30 മുതൽ 3.15 വരെയായി ഒന്നേകാൽ മണിക്കൂറാണ് പരീക്ഷാസമയം.ആദ്യ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഒക്ടോബർ 7 മുതൽ പ്രൊഫൈലിൽ ലഭിക്കും. രണ്ടാമത്തെ പരീക്ഷയുടേത് നവംബർ 5 മുതലും മൂന്നാം പരീക്ഷയുടേത് ഡിസംബർ 3 മുതലും ലഭിക്കും.അഡ്മിഷൻ ടിക്കറ്റ് കിട്ടുമ്പോൾ മാത്രമേ പരീക്ഷാ തീയതിയും പരീക്ഷ കേന്ദ്രവും വ്യക്തമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |