ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ കോട്ടയത്തേക്ക്
തിരുവനന്തപുരം: ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഉടൻ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്താണ് നിർദേശങ്ങൾ നൽകിയത്.
കൊല്ലത്ത് നിന്ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ കോട്ടയത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി.
റവന്യുമന്ത്രി ആലുവ പാലസിൽ നിന്ന് യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു. ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയ്, ഡി.ജി.പി അനിൽകാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ, ജില്ലാ കലക്ടർമാർ, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികൾ, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
#മുൻകരുതൽ
ദേശീയ ദുരന്ത പ്രതികരണ സേനയെ ബന്ധപ്പെടണം. ആർമി, നേവി, എയർഫോഴ്സ് സേനാവിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
വള്ളങ്ങളും ബോട്ടുകളും ഒരുക്കണം. ഇവയുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കി വയ്ക്കണം.
എസ്.ഡി.ആർ.എഫ് ഫണ്ട് വിനിയോഗത്തിന് നടപടികൾ ജില്ലകൾ കൈക്കൊള്ളണം.
ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കണം. മാറിപ്പോകാനുള്ളവർക്ക് മുന്നറിയിപ്പ് നൽകണം.
പെട്ടെന്ന് മാറിപ്പോകാൻ പറയുന്ന സ്ഥിതിയുണ്ടാവരുത്. ജില്ലാ കളക്ടർ, വൈദ്യുതി വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവർ യോജിച്ച് നീങ്ങണം. വൈദ്യുതി വിതരണത്തിൽ പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.
വെള്ളമൊഴുക്കിക്കളയാൻ ആവശ്യമെങ്കിൽ മോട്ടോർപമ്പുകൾ അഗ്നിശമനസേന വാടകയ്ക്കെടുക്കണം.
കൊവിഡ് മാനദണ്ഡം
ദുരിതാശ്വാസ ക്യാമ്പുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ക്യാമ്പുകളുടെ എണ്ണം കൂട്ടാം ശൗചാലയങ്ങൾ വൃത്തിയാക്കാൻ പ്രത്യേക സംവിധാനമൊരുക്കണം. ശുദ്ധജലം ലഭ്യമാക്കണം. ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ ക്യാമ്പുകളിലുണ്ടാകണം.
മരുന്നുകളുണ്ടാകണം. വാക്സിൻ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തിൽ ജാഗ്രത കാട്ടണം. തീരദേശ മേഖലയിൽ ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകണം.
കോളേജുകൾ
തുറക്കുന്നത് 20ന്
കൊവിഡിന് ശേഷം കോളേജുകളടക്കമുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ പൂർണതോതിൽ തുറക്കുന്നത് 20ലേക്ക് മാറ്റി. 19 വരെ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |